ട്രംപ് പറഞ്ഞതെല്ലാം കള്ളം! അമേരിക്ക 160 കോടിയുടെ ഇലക്ഷൻ ഫണ്ട്‌ നൽകിയത് ഇന്ത്യയ്ക്കല്ല, ബംഗ്ലാദേശിന്; രേഖകൾ പുറത്ത്

അമേരിക്ക 21 മില്യൺ ഡോളർ (160 കോടി രൂപ) ധനസഹായം നൽകിയത് ഇന്ത്യയ്ക്കല്ലെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ധനസഹായം നൽകിയത് ബംഗ്ലാദേശിനാണെന്നാണ് രേഖകൾ പറയുന്നത്. ഇന്ത്യൻ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്.

2014ൽ സംഘടിപ്പിക്കപ്പെട്ട ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് 13.4 മില്യൺ ഡോളർ ചെലവഴിക്കപ്പെട്ടത്. യുഎസ്എഐഡി(യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്‌മെന്റ്‌)യുടെ ധനസഹായം ലഭിച്ചതായി ബംഗ്ലാദേശ് ഔദ്യോഗിക വൃത്തങ്ങൾ നേരത്തേ തന്നെ സമ്മതിച്ചിട്ടുണ്ട്. സിഇപിപിഎസ് പദ്ധതിയുടെ ഭാഗമായി 21 മില്യൺ ഡോളർ ഫണ്ട് അനുവദിച്ച വിവരം യുഎസ്എഐഡി ധാക്ക ഉപദേഷ്ടാവ് ലുബായിൻ മോസം മാസങ്ങൾക്ക് മുൻപ് സ്ഥിരീകരിച്ചിട്ടുണ്ട്.

യുവജനങ്ങൾക്കിടയിൽ ജനാധിപത്യ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ രാജ്യത്തുടനീളം 2022 മുതൽ വിവിധ സർവ്വകലാശാലകളിലടക്കം ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചതായി ധാക്ക സർവ്വകലാശാലയിലെ അധ്യാപകനായ അയ്‌നുൾ ഇസ്ലാം സെപ്തംബർ മാസത്തിൽ വ്യക്തമാക്കിയിരുന്നു, യുഎസ്എഐഡിയുടെ സഹകരണത്തോടെയാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം പറയുന്നുണ്ട്.

ഇന്ത്യയിലേക്കുള്ള ഫണ്ട് റദ്ദാക്കാനുള്ള ഡോജിന്റെ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷൻസി) നീക്കത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വിശദീകരണവുമായി രംഗത്ത് വന്നതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചയായത്. ”ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ 21 മില്യൺ അമേരിക്കൻ ഡോളർ നമ്മൾ ചെലവഴിക്കേണ്ടതുണ്ടോ? ഞാൻ കരുതുന്നത് മറ്റാരോ തിരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി അവർ (ബൈഡൻ ഭരണകൂടം) ശ്രമം നടത്തിയെന്നാണ്. ഇക്കാര്യം ഇന്ത്യാ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്” എന്നാണ് മയാമിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞത്.

അമേരിക്കൻ സാമ്പത്തിക സഹായത്തിന്റെ പേരിൽ ഇന്ത്യയിൽ രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു. അമേരിക്കൻ സാമ്പത്തിക സഹായം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നടന്ന വിദേശ ഇടപെടലിന്റെ തെളിവാണെന്നാണ് ബിജെപി ആരോപിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായ ചില ശക്തികൾക്ക് ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള എല്ലാ അവസരങ്ങളും നൽകിയെന്നാണ് ബിജെപി ആരോപിച്ചത്.

Read more

ഇതിനെല്ലാം പിന്നിൽ അമേരിക്കൻ വ്യവസായി ജോർജ് സോറോസ് ആണെന്നും ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ ആരോപിച്ചിരുന്നു. അമേരിക്കൻ സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. അതേസമയം സഹായം ലഭിച്ചത് ഇന്ത്യയ്ക്കല്ലെന്ന രേഖകൾ പുറത്തുവന്നതോടെ ആശ്വാസമാകുന്നത് കോൺഗ്രസിനാണ്.