സമയവും തീയതിയും കുറിച്ചോളൂ, ഞാന്‍ ഒറ്റയ്ക്ക് വരും, അണ്ണാശാലയിലേക്ക് പ്രവര്‍ത്തകര്‍ അനുഗമിക്കില്ല; ഉദയനിധിയുടെ വെല്ലുവിളി ഏറ്റെടുത്ത് അണ്ണാമലൈ; തമിഴ്‌നാട്ടില്‍ പെരിയ പോര്‍വിളി

ഡിഎംകെയുടെ ആസ്ഥാനമായ അണ്ണാ അറിവാലയം ഇരിക്കുന്ന അണ്ണാശാലയിലേക്ക് വരാന്‍ ശെധര്യമുണ്ടോയെന്ന വെല്ലുവിളി ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് തമിഴ്‌നാട്ടില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഉദയനിധി അണ്ണാമലൈയോട് അണ്ണാശാലയിലേക്ക് വരാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചത്.

. അണ്ണാസാലൈയിലേക്ക് വരാന്‍ വെല്ലുവിളിച്ച ഉദയനിധിയോട് സമയവും തിയതിയും കുറിച്ചുവെച്ചോളൂ എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. ഉദയനിധിയെ അണ്ണാ അറിവാലയത്തിന് മുന്നില്‍ വെച്ചു കാണാനും താന്‍ തയാറാണെന്ന് അദേഹം പറഞ്ഞു.

‘ഞാന്‍ ചെന്നൈയിലേക്ക് പോകുമ്പോഴെല്ലാം, ഒരുപക്ഷേ അടുത്ത ആഴ്ച, ഡിഎംകെ അംഗങ്ങള്‍ തീയതി, ദിവസം, സ്ഥലം എന്നിവ അടയാളപ്പെടുത്തട്ടെ. അണ്ണാശാലൈയില്‍ എവിടെ വരണമെന്ന് വ്യക്തമാക്കുക. പൊതുവായ സ്ഥലം നല്‍കരുത്, പക്ഷേ അണ്ണാശാലൈയില്‍ എവിടെയാണെന്ന് വ്യക്തമാക്കുക. ഞാന്‍ ഒറ്റയ്ക്ക് വരാം. ബിജെപി പ്രവര്‍ത്തകര്‍ എന്നെ അനുഗമിക്കില്ല. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, എല്ലാ ഡിഎംകെ പ്രവര്‍ത്തകരെയും പോലീസ് സേനയെയും ഉപയോഗിച്ച് എന്നെ തടയാന്‍ ശ്രമിക്കുക. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.’‘ എന്ന് അണ്ണാമലൈ പറഞ്ഞു.

സേലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, തമിഴ്നാട്ടിലെ ഭാഷാ നയ പ്രശ്നത്തെ ബിജെപിക്ക് ‘ദൈവം നല്‍കിയ അവസരം’ എന്നാണ് അണ്ണാമലൈ വിശേഷിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഈ വിഷയത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളുടെ നിലപാട് പാര്‍ട്ടി തുറന്നുകാട്ടുന്നുണ്ടെന്ന് അദേഹം പറഞ്ഞു.

നേരത്തെ, ഡി.എം.കെ. യുടെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിന്റെ അസ്തിവാരം തോണ്ടുന്നത് വരെ താന്‍ പ്രവര്‍ത്തിക്കുമെന്ന് അണ്ണാമലൈ പറഞ്ഞിരുന്നു. എന്നാല്‍, അണ്ണാമലൈ ശ്രമിച്ചാല്‍ അറിവാലയത്തിലെ ഒരു പുല്ല് പോലും പറിക്കാന്‍ സാധിക്കില്ലെന്ന് ഡി.എം.കെ. സംഘടനാ സെക്രട്ടറി ആര്‍.എസ്.ഭാരതി തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് ഡിഎംകെയുടെ അവസാനം കാണുന്നത് വരെ താന്‍ പ്രവര്‍ത്തിക്കുമെന്ന് അണ്ണാമലൈ പറഞ്ഞത്. ഭാഷാനയത്തില്‍ കേന്ദ്ര സര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുയാണ്. രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഉപദേശിച്ചു. തേനീച്ചക്കൂടിന് നേരെ കല്ലെറിയരുതെന്ന് സ്റ്റാലിന്‍ തിരിച്ചടിച്ചു. താനും ഡി.എം.കെയും ഉള്ളിടത്തോളം കാലം ഈ മണ്ണില്‍ തമിഴ് ഭാഷയ്ക്കും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ദ്രോഹകരമായ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

Read more

തേനീച്ചക്കൂടിന് നേരെ കല്ലെറിയരുത്. തമിഴ് ജനതയുടെ പോരാട്ടവീര്യം കാണാന്‍ കൊതിക്കരുത്. ഞാനും ഡി.എം.കെയും ഉള്ളിടത്തോളം തമിഴിനും തമിഴ്നാടിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരായ ഒരു പ്രവര്‍ത്തനവും സംസ്ഥാനത്ത് അനുവദിക്കില്ല. കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.