ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം; ജ്വല്ലറി മോഷണ കേസില്‍ രണ്ടാം പ്രതിയെയും വധിച്ചു

ജ്വല്ലറിയില്‍ നിന്ന് ഒന്നരക്കോടിയുടെ സ്വര്‍ണ്ണം കൊള്ളയടിച്ച കേസിലെ രണ്ടാം പ്രതിയും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് ലഖ്‌നൗവിലെ സുല്‍ത്താന്‍പൂരിലെ ജ്വല്ലറി മോഷണ കേസിലെ രണ്ടാം പ്രതി അനൂജ് പ്രതാപ് സിംഗ് ആണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

ഉന്നാവോ ജില്ലയിലെ അചല്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് രാവിലെ ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. കേസിലെ ഒന്നാം പ്രതി മങ്കേഷ് യാദവിനെ ഈ മാസം 5ന് നടന്ന ഏറ്റുമുട്ടലില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വധിച്ചിരുന്നു. ഓഗസ്റ്റ് 28ന് ആയിരുന്നു പ്രതികള്‍ സുല്‍ത്താന്‍പൂരിലെ ജ്വല്ലറി കൊള്ളയടിച്ചത്.

ഏറ്റുമുട്ടലിന് പിന്നാലെ അനൂജ് പ്രതാപ് സിംഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ അചല്‍ഗഞ്ച് പൊലീസും ഫോറന്‍സിക് വിദഗ്ധരും അന്വേഷണം ആരംഭിച്ചു. ജ്വല്ലറി മോഷണ കേസിലെ മുഖ്യ സൂത്രധാരന്‍ വിപിന്‍സിംഗ് കഴിഞ്ഞ മാസം പൊലീസില്‍ കീഴടങ്ങിയിരുന്നു.