ഐഎഎസ് ഓഫീസർ പൂജാ ഖേദ്കറുടെ നിയമനം പരിശോധിക്കാൻ ഏകാംഗ പാനൽ; അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും

വിവാദ ഐഎഎസ് പ്രൊബേഷൻ ഓഫീസർ പൂജ ഖേദ്കറുടെ നിയമനം അന്വേഷിക്കാൻ അന്വേഷണ സംഘത്തെ നിയമിച്ചു. ഏകാംഗ പാനലിനെയാണ് കേന്ദ്ര സർക്കാർ നിയമിച്ചിരിക്കുന്നത്. വിഷയത്തിൽ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തുമെന്ന് കേന്ദ്രം അറിയിച്ചു. സിവിൽ സർവീസ് പരീക്ഷ പാസാകാൻ പൂജ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതായി ആരോപണമുണ്ട്.

അധികാര ദുർവിനിയോഗം ആരോപിച്ച് അടുത്തിടെ സ്ഥലംമാറ്റപ്പെട്ട മഹാരാഷ്ട്രയിലെ പ്രൊബേഷൻ ഐഎഎസ് ഓഫീസറാണ് പൂജ ഖേദ്കർ. മഹാരാഷ്ട്ര കേഡറിലെ 2022 ബാച്ച് സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ്, വ്യാജ പിന്നോക്ക വിഭാഗ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുവെന്നാണ് പൂജയ്‌ക്കെതിരായ ആരോപണം. അന്വേഷണ സംഘം പൂജ ഖേദ്കറുടെ നിയമനവും മറ്റ് ആരോപണങ്ങളും പരിശോധിക്കും.

ഭിന്നശേഷി സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ ആറ് തവണ ആവശ്യപ്പെട്ടിട്ടും പൂജാ ഖേഡ്കർ ഹാജരായില്ല. 2022 ഏപ്രിലിൽ ദില്ലി എയിംസിൽ പരിശോധന നടത്താൻ തീരുമാനിച്ചിരുന്നതായും എന്നാൽ അന്ന് കൊവിഡ്-19 പോസിറ്റീവ് ആണെന്ന് പറഞ്ഞ് പൂജ പരിശോധനയ്ക്ക് വിധേയ ആയില്ല. തുടർന്നുള്ള പരിശോധനകളിലും എംആർഐ പരിശോധനക്കും പൂജ ഹാജരായിരുന്നില്ല.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാഴ്ചാ വൈകല്യവും മാനസികവെല്ലുവിളിയും നേരിടുന്നതായി കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റാണ് പൂജാ ഖേദ്കർ ഹാജരാക്കിയത്. യു പിഎസ്സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായിട്ടാണ് വൈകല്യമുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നാണ് പൂജയ്‌ക്കെതിരായ ആരോപണം. അതേസമയം സ്വകാര്യ കാറിൽ ബീക്കൺ ഘടിപ്പിച്ചതിനും സർക്കാർ മുദ്ര പതിപ്പിച്ചതിനും കലക്ടറുടെ ഓഫിസിൽ അതിക്രമിച്ച് കയറിയതിനും ഇവരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.

അതേസമയം മുൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പൂജാ ഖേഡ്കറുടെ പിതാവ് ദിലീപ് ഖേദ്കർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തൻ്റെ സ്വത്ത് 40 കോടി രൂപയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ എന്നാൽ പൂജാ ഖേദ്കർ സിവിൽ സർവീസ് പരീക്ഷയ്ക്ക് ഹാജരായപ്പോൾ ക്രീമി ലെയർ സർട്ടിഫിക്കറ്റ് പരിധി 8 ലക്ഷം രൂപയാണ് മാതാപിതാക്കളുടെ വാർഷിക വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം അസിസ്റ്റൻ്റ് കളക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് അവർ പൂനെ ജില്ലാ കളക്ടറോട് പ്രത്യേക വീടും കാറും ആവശ്യപ്പെട്ടിരുന്നുവെന്നാണ് പൂജയ്‌ക്കെതിരായ മറ്റൊരു ആരോപണം. പൂനെ അഡീഷണൽ കളക്ടർ അജയ് മോറെ ഇല്ലാത്ത സമയത്ത് അദ്ദേഹത്തിൻ്റെ ഓഫീസ് പൂജ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. 24 മാസത്തേക്ക് പ്രൊബേഷനിൽ കഴിയുന്ന ജൂനിയർ ഓഫീസർമാർക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമല്ല.