അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കും; ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നു, ദൗത്യം തുടങ്ങും

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായി വീണ്ടും തിരച്ചില്‍ ആരംഭിക്കും. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തിനകം തിരച്ചില്‍ തുടങ്ങാന്‍ തീരുമാനമായിരിക്കുന്നത്.

ഗംഗാവലി പുഴ നിലവില്‍ 4 നോട്ട് വേഗതയിലാണ് ഒഴുകുന്നത്. അത് രണ്ട് നോട്ട് വേഗതയില്‍ ആയാല്‍ ദൗത്യം വീണ്ടും തുടങ്ങാം എന്നാണ് കരുതുന്നതെന്ന് എകെഎം അഷ്റഫ് എംഎല്‍എ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പുഴയുടെ ഒഴുക്കിന്റെ ശക്തി കുറഞ്ഞാല്‍ തിരച്ചില്‍ നടത്താന്‍ സാധിക്കും.

കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കാര്‍വാര്‍ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ച് തിരച്ചില്‍ രീതി ആലോചിക്കാം. പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് രണ്ട് ദിവസത്തില്‍ തീരുമാനം എടുക്കാമെന്ന് ഉറപ്പ് കിട്ടിയെന്നും എകെഎം അഷ്റഫ് എംഎല്‍എ വ്യക്തമാക്കി.