തിരുവനന്തപുരത്തേക്ക് സൈനികരും ആയുധങ്ങളുമായെത്തിയ ട്രെയിന്റെ ട്രാക്കില്‍ ഡിറ്റണേറ്ററുകള്‍; അട്ടിമറി അന്വേഷിച്ച് റെയില്‍വേയും സൈന്യവും

തിരുവനന്തപുരത്തേക്ക് സൈനികരും ആയുധങ്ങളുമായി എത്തിയ സ്പെഷ്യല്‍ ട്രെയിന്‍ കടന്നുപോകുന്ന പാതയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിലെ അട്ടിമറി അന്വേഷിക്കുന്നു..
മധ്യപ്രദേശിലെ രത്ലം ജില്ലയിലെ റെയില്‍വേ ട്രാക്കിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സെപ്തംബര്‍ 18നായിരുന്നു റെയില്‍വേ ട്രാക്കില്‍ സ്ഫോടകവസ്തു കണ്ടെത്തിയത്. വിഷയം വിശദമായി പരിശോധിക്കുകയാണ് കരസേന. റെയില്‍വേ ജീവനക്കാരെ ഉള്‍പ്പെടെ വിഷയത്തില്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

റെയില്‍ പാളത്തില്‍ മീറ്ററുകള്‍ ഇവേളകളില്‍ ഒന്നിലധികം ഡിറ്റണേറ്ററുകള്‍ സ്ഥാപിച്ചിരുന്നു. സംഭവം ദുരൂഹമാണെന്ന് റെയില്‍വേയും ചൂണ്ടിക്കാട്ടുന്നു. ഈ സാചര്യത്തിലാണ് റെയില്‍വേയിലെ സിഗ്‌നല്‍ മാന്‍, ട്രാക്ക് മാന്‍ തുടങ്ങി സുപ്രധാന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നത്.

ട്രെയിന്‍ കടന്നു പോയപ്പോള്‍ പടക്കങ്ങള്‍ക്ക് സമാനമായ സ്‌ഫോടക വസ്തുക്കള്‍ പൊട്ടി. ആദ്യ സ്‌ഫോടനം കേട്ടപ്പോള്‍ തന്നെ ലോക്കോ പയലറ്റ് ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് ട്രെയിന്‍ സഗ്ഫാത്ത സ്റ്റേഷനില്‍ അര മണിക്കൂറോളം നിറുത്തിയിടുകയും, ട്രാക്കും പരിസര പ്രദേശങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു.

സപ്ഘാത – ഡോണ്‍ഘര്‍ഗാവ് സ്റ്റേഷനുകള്‍ക്ക് ഇടയിലെ റെയില്‍വേ ട്രാക്കില്‍ പത്ത് മീറ്ററിനിടയില്‍ പത്ത് സ്‌ഫോടക വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന് സെന്‍ട്രല്‍ റെയില്‍വേയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്വപനില്‍ നിള അറിയിച്ചു.

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. എന്‍.ഐ.എ, കരസേന, ഭീകര വിരുദ്ധ സ്‌ക്വാഡ് തുടങ്ങിയവ സംഭവ സ്ഥലം വിശദമായി പരിശോധിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമമാണോയെന്ന് കരസേന അന്വേഷണം ആരംഭിച്ചു.