അരവിന്ദ് കെജ്‌രിവാൾ തിരികെ ജയിലിലേക്ക്; മടക്കവും പ്രചാരണമാക്കി എഎപി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് തീഹാർ ജയിലിലേക്ക് മടങ്ങും. ദില്ലി മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് മടക്കം. ഇന്ന് മൂന്ന് മണിക്ക് രാജ്ഘട്ടിൽ കെജ്‌രിവാൾ സന്ദർശനം നടത്തും. സിപിയിലെ ഹനുമാൻ ക്ഷേത്രത്തിലും പ്രാർത്ഥന നടത്തും. പാർട്ടി ഓഫീസിൽ എത്തി പ്രവർത്തകരെ കണ്ടതിന് ശേഷം ജയിലിലേക്ക് മടങ്ങുമെന്ന് കെജ്‌രിവാൾ അറിയിച്ചു. അതേസമയം കെജ്‌രിവാളിന്റെ ജയിലിലേക്കുള്ള മടക്കവും പ്രചാരണമാക്കുകയാണ് എഎപി.

മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂൺ ഏഴിലേക്ക് മാറ്റിയിരുന്നു. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ഹർജി പരിഗണിക്കുന്നത് ജൂൺ ഏഴിലേക്ക് മാറ്റിയത്. മാർച്ച് 21-ന് ഇഡി അറസ്റ്റുചെയ്ത കെജ്രിവാളിന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്.

നേരത്തെ ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചിരുന്നില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്നായിരുന്നു അപേക്ഷ നിരസിച്ചുകൊണ്ട് രജിസ്ട്രി വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് കെജ്‌രിവാൾ വിചാരണക്കോടതിയിലെത്തിയത്.