സച്ചിന്‍ പൈലറ്റിന്റെ അച്ഛന്‍ പൈലറ്റിനെതിരായ ബിജെപി ബോംബിടല്‍ കഥ ചീറ്റിപ്പോയി

മധ്യപ്രദേശും രാജസ്ഥാനും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടത് കനത്ത ആഘാതമായിരുന്നു ബിജെപിക്ക്. പിന്നീട് മധ്യപ്രദേശില്‍ ഓപ്പറേഷന്‍ താമര നടത്തി ചാക്കിട്ടുപിടുത്തത്തിലൂടെ ഭരണം കയ്യാളിയ ബിജെപിക്ക് അപ്പോഴും രാജസ്ഥാന്‍ കൈപ്പാട് അകലെയായിരുന്നു. രാജസ്ഥാനിലെ കോണ്‍ഗ്രസിലെ തമ്മിലടി മുതലാക്കാന്‍ ഇറങ്ങി കളിച്ചിട്ടും ബിജെപി ക്യാമ്പിലേക്ക് ചേക്കാറാന്‍ കൂട്ടാകതെ കോണ്‍ഗ്രസ് ചേരി നിന്നതോടെ ഏത് വിധേനേയും ഇക്കുറി രാജസ്ഥാന്‍ തിരിച്ചു പിടിക്കാനുള്ള മുന്നൊരുക്കത്തിലാണ് ബിജെപി. രാജസ്ഥാനിലെത്തി നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയും വേദികളുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണ റാലി പോലെയായിരുന്നു.

രാജസ്ഥാനിലെ അക്രമസംഭവങ്ങളെ പെരുപ്പിച്ചു കാണിച്ചും കോണ്‍ഗ്രസ് പുറത്താക്കിയ മന്ത്രിയുടെ റെഡ് ഡയറി വിവാദം ഊതിക്കത്തിക്കാന്‍ നോക്കിയുമെല്ലാം പലരീതിയില്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന ബിജെപി തന്ത്രങ്ങള്‍ ഒതുങ്ങിയപ്പോള്‍ ഇപ്പോള്‍ സച്ചിന്‍ പൈലറ്റാണ് ബിജെപി ഐടി സെല്ലിന്റെ അടുത്ത ടാര്‍ഗറ്റ്. സച്ചിന്‍ പൈലറ്റിന്റെ അച്ഛന്‍ പൈലറ്റിന്റെ കാര്യം പറഞ്ഞു ഒരു ബോംബിടല്‍ കഥയുണ്ടാക്കി ദേശദ്രോഹിയെന്ന ലേബല്‍ ചാര്‍ത്താന്‍ ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് രംഗത്തിറങ്ങിയത്.

മിസോറാം ബോംബിടീലും സച്ചിന്‍ പൈലറ്റിന്റെ അച്ഛന്‍ രാജേഷ് പൈലറ്റിന്റേയും മുന്‍ കോണ്‍ഗ്രസ് മന്ത്രി സുരേഷ് കല്‍മാടിയുടെ പേരും വെച്ച് ട്വിറ്ററിന്റെ – അഥവാ പുതിയ എക്‌സ് പ്ലാറ്റിഫോമില്‍ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ പോസ്റ്റ് വന്‍ ചര്‍ച്ചയ്ക്ക് ഇടയാക്കി. ബിജെപിയുടെ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി സംഭവത്തില്‍ കത്തിക്കയറിയതോടെ ഉണ്ടായ തീപ്പൊരി പക്ഷേ തുടക്കത്തില്‍ തന്നെ സച്ചിന്‍ പൈലറ്റ് വെള്ളമൊഴിച്ചു കെടുത്തിയെന്ന് വേണം പറയാന്‍. സംഭവം ഇങ്ങനെയാണ്.

മിസോറം തലസ്ഥാനമായ ഐസോളില്‍ 1966 മാര്‍ച്ച് 5ന് ബോംബുകള്‍ വര്‍ഷിച്ചത് അന്നു വ്യോമസേനയില്‍ പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയുമായിരുന്നുവെന്ന് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ ആരോപിച്ചിരുന്നു. വര്‍ഷവും ദിവസവുമെല്ലാം പറഞ്ഞ അമിത് മാളവ്യയുടെ വാദം എല്ലാവരും വലിയ രീതിയില്‍ ചര്‍ച്ചയാക്കിയപ്പോഴാണ് പറഞ്ഞ തിയ്യതിയും വര്‍ഷവും യാഥാര്‍ത്ഥ്യവും തമ്മില്‍ ഒത്തുപോകുന്നില്ലെന്ന വസ്തുത സച്ചിന്‍ പൈലറ്റ് തുറന്നു കാട്ടിയത്.

അമിത് മാളവ്യയുടെ വാദം പൊളിച്ചു സമൂഹമാധ്യമമായ എക്‌സില്‍ ആരോപണമുന്നയിച്ച മാളവ്യയ്ക്കുള്ള മറുപടി അതേ മാധ്യമത്തിലൂടെ തന്നെ സച്ചിന്‍ നല്‍കി.

‘താങ്കളുടെ പക്കലുള്ളത് തെറ്റായ തീയതികളും വിവരങ്ങളുമാണ്. വ്യോമസേനാ പൈലറ്റെന്ന നിലയില്‍ എന്റെ മരിച്ചുപോയ അച്ഛന്‍ ബോംബുകള്‍ വര്‍ഷിച്ചിട്ടുണ്ട്. പക്ഷേ താങ്കള്‍ പറയുന്നത് പോലെ അത് മിസോറാമിലല്ല. അതു താങ്കള്‍ പറയുന്നതു പോലെ 1966 മാര്‍ച്ച് 5ന് മിസോറമിനു മേലായിരുന്നില്ല. മറിച്ച്, 1971ലെ ഇന്ത്യ – പാക് യുദ്ധത്തില്‍ അന്നത്തെ കിഴക്കന്‍ പാകിസ്താനു അതായത് ഇപ്പോഴത്തെ ബംഗ്ലാദേശിന് മേലായിരുന്നു. അദ്ദേഹം ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്നത് 1966 ഒക്ടോബര്‍ 29നാണ്.

രാജേഷ് പൈലറ്റ് വ്യോമസേനയില്‍ കമ്മീഷന്‍ ചെയ്തതിന്റെ ബന്ധപ്പെട്ട രേഖയും സച്ചിന്‍ പൈലറ്റ് പോസ്റ്റിനൊപ്പം ചേര്‍ത്തു. രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയും പിന്നീടു കോണ്‍ഗ്രസ് മന്ത്രിമാരായി എന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനുള്ള മാളവ്യയുടെ ശ്രമമാണു രാജേഷ് പൈലറ്റിന്റെ മകനും കോണ്‍ഗ്രസിന്റെ യുവരക്തവുമായ സച്ചിന്‍ മുളയിലെ നുള്ളിയത്. ഇതോടെ ബിജെപി സെല്‍ കത്തിക്കാന്‍ കൊണ്ടുവന്ന നുണകഥ തുടക്കത്തില്‍ തന്നെ പാളിപ്പോയതിന്റെ സങ്കടത്തിലാണ് മാളവ്യയുടെ ടീമും.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളുടെ ചുവട് പിടിച്ചാണ് ബിജെപി ഐടി സെല്‍ പതിവുപോലെ കഥ മെനഞ്ഞിറങ്ങിയത്. 1966ല്‍ മിസോറാമില്‍ ഇന്ത്യന്‍ വ്യോമസേനയെ ഉപയോഗിക്കാനുള്ള അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ പെറ്റി വാദങ്ങള്‍ ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മുന്‍ഗാമികളെ അവരുടെ രാഷ്ട്രീയവും ചരിത്രപരവുമായ തീരുമാനങ്ങളും വളച്ചൊടിച്ച് അവതരിപ്പിക്കുന്നതില്‍ കടുത്ത ഭാഷയില്‍ തന്നെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

അതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റിന്റെ അച്ഛനേയും വലിച്ച് മിസോറാം വിഷയത്തില്‍ ബിജെപി ഐടി ടീം തള്ളിക്കയറ്റിയത്. എന്തായാലും പണ്ടത്തെ പോലെ ബിജെപി ഐടി സെല്‍ തള്ളുകള്‍ പുഷ്പിക്കുന്നില്ലെന്നത് താമര പാര്‍ട്ടിക്ക് തിരിച്ചടിയാണ്.

വര്‍ഷാവസാനം മധ്യപ്രദേശും രാജസ്ഥാനുമെല്ലാം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണമെല്ലാം ഭരണപക്ഷവും പ്രതിപക്ഷവും ഊര്‍ജ്ജിതമാക്കുന്ന സമയത്താണ് പ്രധാന നേതാക്കളെ ലക്ഷ്യമിട്ട് കഥകളും പ്രചരണവുമായി ടീമുകള്‍ ഇറങ്ങുന്നത്. രാജസ്ഥാനിലെ കോണ്‍ഗ്രസിലെ ചേരി തിരിവ് മുതലാക്കാനാകാത്തതിന്റെ നഷ്ടബോധം ബിജെപിക്കുണ്ട്.

രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി കസേര കൊടുക്കാതെ അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കിയത് പൈലറ്റ് വിഭാഗവും ഗെഹ്ലോട്ട് വിഭാഗവും പോരടിക്കാന്‍ ഇടയാക്കിയിരുന്നു. ഇന്നും ഇരുകൂട്ടരും തമ്മില്‍ പോര് ദൃശ്യമാണെങ്കിലും നിലവിട്ട് പാര്‍ട്ടിക്കെതിരെ പെരുമാറാന്‍ ഇരുകൂട്ടരും തയ്യാറല്ലെന്നത് കോണ്‍ഗ്രസിന് ശക്തിപകരുന്നുണ്ട്.