പ്രകാശ് രാജ് പ്രസംഗിച്ച വേദിയില്‍ ഗോമൂത്രം തളിച്ചു

നടന്‍ പ്രകാശ് രാജ് കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ച വേദിക്കുചുറ്റും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു.കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എംപിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ പ്രകാശ് രാജ് ആരോപണങ്ങള്‍ ഉന്നയിച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.തുടര്‍ന്ന് സംക്രാന്ത്രി ദിവസം സിറ്റി യൂണിറ്റ് നേതാവായ വിശാല്‍ മറാട്ടെയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ സ്ഥലത്തെത്തി ഗോമൂത്രം തളിക്കുകയായിരുന്നു.

സ്വയം ബുദ്ധിജീവികള്‍ എന്നു വിചാരിക്കുന്നവര്‍ ഇത്തരത്തിലൊരു പരിപാടി പ്രദേശത്ത് സംഘടിപ്പിച്ചതിലൂടെ തങ്ങളുടെ ആരാധനായിടം അശുദ്ധമാക്കിയെന്ന് വിശാല്‍ മറാട്ടെ ആരോപിച്ചു. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്നവരും ഗോമാംസം കഴിക്കുന്നവരുമായ ചിലര്‍ വന്നതോടെ സിര്‍സ നഗരം മലിനമായിയെന്നും,ഇത്തരം സാമൂഹിക വിരുദ്ധര്‍ക്ക് ജനങ്ങള്‍ മാപ്പു നല്‍കില്ലെന്നും മറാട്ടെ പറയുന്നു.

അതേസമയം ബി ജെ പി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ച് പ്രതിഷേധിച്ചതില്‍ മറുപടിയുമായി പ്രകാശ് രാജ് രംഗത്തെത്തി.

സിര്‍സിയില്‍ താന്‍ സംസാരിച്ച വേദി ബി ജെ പി പ്രവര്‍ത്തകര്‍ പശുവിന്റെ മൂത്രം തളിച്ച് വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു. ഞാന്‍ പോകുന്ന എല്ലായിടത്തും നിങ്ങള്‍ ശുദ്ധീകരണം നടത്തുമോയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ആഴ്ചയാണ് സിര്‍സിയില്‍ നടന്ന നമ്മുടെ ഭരണഘടനാ നമ്മുടെ അഭിമാനം എന്ന പരിപാടിയില്‍ പ്രകാശ് രാജ് പങ്കെടുത്തത്. ഇടതു ചിന്തകരായിരുന്നു ഈ പരിപാടിയുടെ സംഘാടകര്‍.