ബിഎസ്പി തമിഴ്‌നാട് അധ്യക്ഷന്റെ കൊലപാതകം: 8 പേർ കസ്റ്റഡിയിൽ; പ്രതികാര നടപടിയെന്ന് പൊലീസ്, അന്വേഷണത്തിന് പത്ത് ടീമുകൾ

ബഹുജന്‍ സമാജ് വാദി പാര്‍ട്ടി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. ആംസ്ട്രോംഗിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 8 പേർ കസ്റ്റഡിയിൽ. നേരത്തെ നടത്തിയ കൊലപാതകത്തിന്റെ പ്രതികാരനടപടിയെന്നോണമാണ് ഈ കൊലപാതകമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ചെന്നൈയിലെ ആംസ്ട്രോംഗിന്റെ വീടിന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആംസ്ട്രോംഗിനെ വെട്ടിക്കൊലപ്പെടുത്തിയത്. നഗരത്തിലെ സെംബിയം ഏരിയയിലെ വീടിന് സമീപം ഏതാനും പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തുന്നതിനിടെയാണ് ആറ് പേർ ആംസ്‌ട്രോങ്ങിനെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടത്. ഗുരുതമരമായി പരിക്കേറ്റ ആംസ്ട്രോംഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഭിഭാഷകനും ചെന്നൈ കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായിരുന്നു ആംസ്ട്രോംഗ്.

അതേസമയം കഴിഞ്ഞ വർഷം ഗുണ്ടാസംഘം ആർക്കോട് സുരേഷിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതികാര കൊലപാതകമാകാമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഞങ്ങൾ അന്വേഷണം നടത്തുകയാണ്. കൊലപാതകത്തിന് നേരത്തെ നടന്ന കൊലപാതകവുമായി ബന്ധമുണ്ടെന്ന് തോന്നുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അസ്ര ഗാർഗ് പറഞ്ഞു.

കേസിൽ ഇതുവരെ 8 പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി പത്ത് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരാനുള്ള പ്രവർത്തനത്തിലാണ് തങ്ങളെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.