മോദിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി; ഒബാമയുടെ പദ്ധതി കോപ്പിയടിയെന്ന് സോഷ്യല്‍ മീഡിയ

രാജ്യത്തെ 10 കോടി കുടുംബങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ബജറ്റില്‍ പ്രഖ്യാപിച്ച ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ ട്രോളി സോഷ്യല്‍ മീഡിയ. ധനമന്ത്രി അരുണ്‍ജെയ്റ്റിലി ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ മോദികെയര്‍ എന്നു വിശേഷിപ്പിച്ചിരുന്നു. ഇത് ഒബാമകെയറിനെ കോപ്പിയടിച്ചതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

ബജറ്റ് അവതരണത്തിനുശേഷം, ഇന്നലെ ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയെ മോദികെയര്‍ എന്ന് വിശേഷിപ്പിച്ചത്. എനിക്ക് ഒബാമകെയര്‍ വിജയിച്ചോ പരാജയപ്പട്ടോ ഒന്നും അറിയില്ല. എന്നാല്‍ ഇന്നല്ലെങ്കില്‍ ഒരു ദിവസം മോദികെയര്‍ വിജയിക്കും എന്ന് പറയുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഒബാമകെയറിനെ അറിയില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവനയിലൂടെ ലോകത്തെ വലിയൊരു ക്ഷേമപദ്ധതിയെ നിന്ദിക്കുകയാണ് ചെയ്തതെന്നാണ് സോഷ്യല്‍മീഡിയ അടക്കം പറയുന്നത്. എന്നാല്‍ ഈ മാതൃക പിന്തുടര്‍ന്നതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതി എന്ന് ഈ പദ്ധതിയെ ബിജെപി നേതാക്കള്‍ക്ക് വിശേഷിപ്പിക്കാന്‍ കഴിയുന്നതെന്നാണ് വിമര്‍ശനം.

ഇതിനായി ഒട്ടേറെ താരതമ്യങ്ങളും വിമര്‍ശകര്‍ നിരത്തുന്നുണ്ട്. ഇന്ത്യയിലെ 10 കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ നല്‍കുന്നതാണ് ബജറ്റില്‍ പ്രഖ്യാപിച്ച് ദേശീയ ഇന്‍ഷുറന്‍സ് പദ്ധതി. രാജ്യത്തെ 40 ശതമാനത്തോളം ജനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് സര്‍ക്കാരിന്റെ വാദം.

എന്നാല്‍ ഇതേ മാതൃകയില്‍ തന്നെയാണ് അമേരിക്കയില്‍ ഒബാമകെയറും അവതരിപ്പിച്ചത്. 2010 ല്‍ അവതരിപ്പിച്ച ഈ പദ്ധതിക്ക് ആദ്യമൊക്കെ വലിയ ജനസമ്മിതിയാണ് ലഭിച്ചത്.പക്ഷെ പിന്നീട് ഈ പദ്ധതികള്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു.23 ലക്ഷം കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ പദ്ധതി നടപ്പത്തിപ്പിന് നിലവിലെ സാഹചര്യം അനുകൂലമാകാത്തതിനാല്‍ പദ്ധതി പരാജയപ്പെടുകയായിരുന്നു. ഇന്ത്യയുടെ ഭാവി അവസ്ഥയും അതുപോലെ തന്നെയായിരിക്കുമെന്നാണ് സോഷ്യല്‍മീഡിയ പരിഹസിക്കുന്നു.