'ബജറ്റ് വിവേചനപരം'; പാര്‍ലമെന്‌റ് കവാടത്തില്‍ ബാനറുകള്‍ ഉയര്‍ത്തി ​പ്രതിഷേധവുമായി ഇൻഡ്യാ സഖ്യം

കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റ് കവാടത്തിൽ ​പ്രതിഷേധവുമായി ഇൻഡ്യാ സഖ്യം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള ബജറ്റിലെ വിവേചനത്തിനെതിരെ പാര്‍ലമെന്റ് കവാടത്തില്‍ ബാനറുകള്‍ ഉയര്‍ത്തിയാണ് ഇന്ത്യാ സഖ്യത്തിലെ അംഗങ്ങളുടെ പ്രതിഷേധം.

View this post on Instagram

A post shared by Congress (@incindia)

പ്രതിഷേധത്തിനു ശേഷം പ്രതിപക്ഷം സഭയില്‍ വിഷയം അവതരിപ്പിക്കും. കേന്ദ്രം വിശദീകരണം നല്‍കിയില്ലെങ്കില്‍ വാക്കൗട്ട് നടത്താനാണ് തീരുമാനം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കൂടാതെ കോണ്‍ഗ്രസ്, ടിഎംസി, സമാജ്വാദി പാര്‍ട്ടി, ഡിഎംകെ, ഇടതുപക്ഷം എന്നിവയുടെ എംപിമാരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ബ്ലോക്ക് പാര്‍ട്ടികളുടെ യോഗത്തിലാണ് ഇന്നത്തെ പ്രതിഷേധം സംബന്ധിച്ച് തീരുമാനമുണ്ടായത്. ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളെ ബജറ്റ് ഇരുട്ടിലാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജൂലൈ 27ന് ചേരുന്ന നീതി ആയോഗ് യോഗം തങ്ങളുടെ മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.