വിമാനയാത്രാ നിരക്ക് നിശ്ചയിക്കുന്നത് നയപരമായ വിഷയം; ഹജ്ജ് യാത്രയ്ക്കുള്ള നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെടില്ല; അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സുപ്രീംകോടതി

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് യാത്രയ്ക്കുള്ള വിമാന നിരക്ക് കുറയ്ക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. നിരക്ക് കുറയ്ക്കാനുള്ള നിര്‍ദേശം സുപ്രീംകോടതി നടത്തിയാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കെ. സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിരക്ക് കുറക്കാന്‍ നിര്‍ദേശിച്ചാല്‍ വിമാനക്കമ്പനികള്‍ കോഴിക്കോട് ഉപേക്ഷിച്ചേക്കാം, ചിലപ്പോള്‍ സര്‍വിസ് നടത്താതിരിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കി. എന്നാല്‍, ഉയര്‍ന്ന നിരക്കിന്റെ കാരണമറിയാന്‍ തീര്‍ഥാടകര്‍ക്ക് അവകാശമുള്ളതിനാല്‍ ഇക്കാര്യം വ്യോമയാന മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

വിമാനയാത്രാ നിരക്ക് നിശ്ചയിക്കുന്നത് നയപരമായ വിഷയമാണ്. കോഴിക്കോടുനിന്ന് ഹജ്ജിന് പോകുന്നവര്‍ക്ക് കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളെ അപേക്ഷിച്ച് 40,000ത്തോളം രൂപ അധികമായി നല്‍കേണ്ടിവരുന്നുവെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് പ്രാദേശിക നേതാവടക്കമുള്ള മലപ്പുറം ജില്ലയില്‍ നിന്നുള്ള ആറുപേര്‍ അഡ്വ. ഹാരിസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.