പൂജ ഖേദ്കറെ അയോഗ്യയാക്കി കേന്ദ്രസര്‍ക്കാര്‍; നടപടി വ്യാജ രേഖകള്‍ ചമച്ച് പരീക്ഷ എഴുതിയതിനെ തുടര്‍ന്ന്

യുപിഎസ്‌സി അയോഗ്യയാക്കിയതിന് പിന്നാലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസില്‍ നിന്നും പൂജ ഖേദ്കറെ പുറത്താക്കി കേന്ദ്ര സര്‍ക്കാര്‍. ഗുരുതര ആരോപണങ്ങളെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ജൂലൈ 31ന് ആയിരുന്നു വ്യാജ രേഖകള്‍ ചമച്ച് പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൂജയെ യുപിഎസ്‌സി അയോഗ്യയാക്കി ഉത്തരവിറക്കിയത്.

ഇതിന് പിന്നാലെ യുപിഎസ്‌സി പരീക്ഷകളില്‍ നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. പൂജയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ ജൂലൈ 30ന് വൈകുന്നേരം 3.30 വരെ യുപിഎസ്‌സി സമയം അനുവദിച്ചിരുന്നു. എന്നാല്‍ യുപിഎസ്‌സി അനുവദിച്ച സമയപരിധിയ്ക്കുള്ളില്‍ പ്രതികരിക്കാന്‍ പൂജ തയ്യാറായിരുന്നില്ല.

പൂജ ഖേദ്കര്‍ 2022ല്‍ പരീക്ഷ എഴുതാനായി വ്യാജ ഒബിസി-ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതായാണ് കണ്ടെത്തിയത്. ഇതോടൊപ്പം സമര്‍പ്പിച്ച അപേക്ഷയില്‍ മാതാപിതാക്കളുടെ പേരും മാറ്റിയിരുന്നു. കൂടുതല്‍ തവണ പരീക്ഷ എഴുതാനായാണ് ഇവര്‍ ഇത്തരത്തില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.