ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ ലൈവായി കാണിക്കരുത്; അപക്വമായ വെളിപ്പെടുത്തലകള്‍ വേണ്ട; കാര്‍ഗില്‍ യുദ്ധത്തിലും മുംബൈ ഭീകരാക്രമണത്തിലും 'പണി' തന്നു; മാധ്യമങ്ങള്‍ക്ക് വിലക്കുമായി കേന്ദ്രം

പഹല്‍ഗാം ഭീകരാക്രമണപശ്ചാത്തലത്തില്‍ ഇന്ത്യയുടെ നീക്കങ്ങള്‍ ലൈവായി സംപ്രേക്ഷണം ചെയ്യരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം. മാധ്യമങ്ങള്‍, സാമൂഹികമാധ്യമങ്ങള്‍, വാര്‍ത്താ ഏജന്‍സികള്‍ എന്നിവര്‍ക്കാണ് നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ സൈനിക ഓപറേഷനുകളുമായി ബന്ധപ്പെട്ട് തത്സമയ സംപ്രേഷണവും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ഉറവിടങ്ങളെ അടിസ്ഥാനമാക്കി വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വിലക്കി.

സുരക്ഷസേനയുടെ ഭീകര വിരുദ്ധ ഓപറേഷന്റെ ലൈവ് കവറേജ് അടങ്ങുന്ന പരിപാടികള്‍ ആ ഓപറേഷന്‍ കഴിയുന്നതുവരെ കേബ്ള്‍ സര്‍വിസ് വഴി നല്‍കരുതെന്ന് 2021ലെ കേബ്ള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്‌സ് ഭേദഗതി ചട്ടം പറയുന്നുണ്ടെന്നും ഇത് ലംഘിക്കുന്നത് നടപടി ക്ഷണിച്ചുവരുത്തുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിരോധ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിവരങ്ങളില്‍ റിപ്പോര്‍ട്ട് പരിമിതപ്പെടുത്തണമെന്നും വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം നിദേശിച്ചു.

പ്രതിരോധനീക്കങ്ങള്‍, സൈനികനീക്കങ്ങള്‍ എന്നിവയുടെ ലൈവ് കവറേജ്, ദൃശ്യങ്ങളുടെ വ്യാപനം, സോഴ്സുകളെ അടിസ്ഥാനമാക്കിയ റിപ്പോര്‍ട്ടിങ് എന്നിവ പാടില്ല. ഇത്തരം വിവരങ്ങള്‍ ശത്രുക്കളെ സഹായിക്കുമെന്നും സൈനികരുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതിവൈകാരികമായ വിഷയങ്ങളും അപക്വമായ വെളിപ്പെടുത്തലും വിപരീത ഫലമുളവാക്കുമെന്നും പ്രതിരോധ ഓപറേഷന്റെ ഫലപ്രാപ്തിയെയും വ്യക്തികളുടെ സുരക്ഷയെയും അപകടത്തിലാക്കുമെന്നും ഇതുസംബന്ധിച്ചുള്ള നിര്‍ദേശത്തില്‍ വ്യക്തമാക്കി. രാജ്യരക്ഷയുമായും മറ്റു സുരക്ഷയുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും വാര്‍ത്ത ഏജന്‍സികളും സമൂഹ മാധ്യമ ഉപയോക്താക്കളും അങ്ങേയറ്റം ഉത്തരവാദിത്തത്തോടും നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി വാര്‍ത്തകള്‍ നല്‍കണം.

Read more

കാര്‍ഗില്‍ യുദ്ധം, മുംബൈ ഭീകരാക്രമണം, കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ എന്നിവയിലെ നിയന്ത്രണമില്ലാത്ത റിപ്പോര്‍ട്ടിങ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പുനല്‍കി.