ചംപയ് സോറൻ രാജിവച്ചു; ജാർഖണ്ഡിൽ ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയാകും

ഇഡി കേസിൽ ജാമ്യം ലഭിച്ചതോടെ ജാർഖണ്ഡിൽ ​ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന് ചംപയ് സോറൻ രാജിവച്ചു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവും ഹേമന്ത് സോറൻ ഉന്നയിച്ചു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ഹേമന്ത് സോറന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം അനുവദിച്ചത്.

ഒക്ടോബറിൽ ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇൻഡ്യ സഖ്യ നീക്കം. ഹേമന്ത് സോറന് ജാമ്യം ലഭിച്ചതോടെയാണ് ചംപയ്, ഹേമന്ത് സോറനായി വീണ്ടും മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞത്. അതൃപ്തിയോടെയാണ് ചംബൈ സോറന്‍ രാജിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എംഎല്‍എമാരുടെ പിന്തുണ ഹേമന്ത് സോറനായതോടെ അതൃപ്തി പരസ്യമാക്കാന്‍ ചംബൈ സോറനാകില്ല.

ഹേമന്ത് സോറൻ ഉടൻ മുഖ്യമന്ത്രിയായി തിരികെയെത്തണമെന്ന് ചംപയ് സോറൻ്റെ വീട്ടിൽ ചേർന്ന നിയമസഭ കക്ഷിയോഗത്തിലാണ് തീരുമാനമായത്. ജെഎംഎം, കോൺഗ്രസ്, ആർജെഡി എംഎൽഎമാരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിന് പിന്നാലെ രാജ്ഭവനിൽ എത്തി നിലവിലെ മുഖ്യമന്ത്രിയായ ചംപയ് സോറൻ ഗവർണർ സിപി രാധാകൃഷ്ണന് രാജിക്കത്ത് നൽകുകയായിരുന്നു.

ഹേമന്ത് സോറനെ കഴിഞ്ഞ ജനുവരിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, ചംപയ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബിജെപി രംഗത്തുവന്നു. ചംബൈ സോറന്‍റെ കാലം അവസാനിച്ചെന്നും ഇനി വീണ്ടും കുടുംബഭരണമെന്നും ബിജെപി തീരുമാനത്തെ വിമര്‍ശിച്ചു. ജെഎംഎമ്മും കോൺഗ്രസും ചേർന്ന് മുതിർന്ന ആദിവാസി നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ ആരോപിച്ചു. ജാർഖണ്ഡിലെ ജനങ്ങൾ ഈ തീരുമാനത്തിനെതിരെ രംഗത്തുവരുമെന്നും ശർമ പറഞ്ഞു.

Read more