അഭിവാദ്യങ്ങള്‍ സഖാവേ, സംഘപരിവാറും ജമാഅത്തെ ഇസ്ലാമി ശക്തികളെ തോല്‍പിച്ചതിന്; മുഹമ്മദ് യൂസഫ് തരിഗാമിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ജമ്മു കാഷ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് യൂസഫ് തരിഗാമിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് യൂസഫ് തരിഗാമിക്ക് അഭിവാദ്യങ്ങളെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 1996 മുതല്‍ കുല്‍ഗാം മണ്ഡലത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന തരിഗാമിക്കെതിരെ ഇത്തവണ കൊണ്ടുപിടിച്ച പ്രചരണമാണ് നടന്നത്. അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത് തടയാനായി സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള വര്‍ഗീയ ശക്തികള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു.

എല്ലാ വെല്ലുവിളികളെയും മറികടന്നുകൊണ്ട് തരിഗാമി നേടിയ വിജയം ഏറെ തിളക്കമാര്‍ന്നതാണ്. ജമ്മു കശ്മീരിലെ ജനത നേരിടുന്ന പ്രശ്‌നങ്ങളെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനും അവക്കെതിരെ സമരപോരാട്ടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും തരിഗാമി നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും കൂടുതല്‍ കരുത്തുള്ള ജനകീയ ശബ്ദമാവാന്‍ സ. തരിഗാമിക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നുവെന്നും പിണറായി പറഞ്ഞു.

ജമാഅത്ത് പിന്തുണയോടെ സായാര്‍ അഹമ്മദ് റേഷിയായിരുന്നു തരിഗാമിയുടെ മുഖ്യ എതിരാളി. കുല്‍ഗാമിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്ന് വിജയമുറപ്പിച്ച ശേഷം തരിഗാമി പറഞ്ഞു.

Read more

996, 2002, 2008, 2014 തെരഞ്ഞെടുപ്പുകളില്‍ കുല്‍ഗാമില്‍ തുടര്‍ച്ചയായി നാല് തവണ വിജയിച്ചിട്ടുള്ളത് തരിഗാമിയാണ്. അഞ്ചാം ജയം തേടിയാണ് ഇത്തവണ ഇറങ്ങിയത്. 75കാരനായ തരിഗാമി സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ 2019ല്‍ മാസങ്ങളോളം തരിഗാമിയെ വീട്ടുതടങ്കലിലാക്കിയിരുന്നു.