'കുട്ടികളെ പാർട്ടിയിൽ എടുക്കില്ല'; 18 വയസിൽ താഴെയുള്ളവർക്ക് അംഗത്വം നൽകില്ലെന്ന് ടിവികെ

18 വയസ്സിൽ താഴെയുള്ളവർക്ക് പാർട്ടി അംഗത്വം നൽകില്ലെന്ന് വിജയ്‌യുടെ ടിവികെ. ടിവികെ കുട്ടികളുടെ വിഭാഗം രൂപീകരിച്ചതിന് ഡിഎംകെ അടക്കം വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ നിലപാട് വ്യക്തമാക്കി ടിവികെ രംഗത്തെത്തിയത്.

കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമയാണ് വിഭാഗം രൂപീകരിച്ചതെന്നും ടിവികെ വ്യക്തമാക്കി. 28 പോഷകസംഘടനകളുടെ കൂട്ടത്തിലാണ് ടി വി കെയുടെ കുട്ടികളുടെ വിംഗ് എന്ന പേരുണ്ടായിരുന്നത്. കുട്ടികളെ ഏത് രീതിയിലാണ് ടി വി കെയുടെ പ്രവർത്തനത്തിൽ സഹകരിപ്പിക്കുക എന്നതിൽ വ്യക്തത ഇല്ലായിരുന്നു.

അതേസമയം ഐ ടി , കാലാവസ്ഥാ പഠനം , ഫാക്ട് ചെക്, എന്നിങ്ങനെ വിവിധ വിഭാഗങ്ങളും ടി വി കെ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ , ഭിന്നശേഷിക്കാർ , വിരമിച്ച സർക്കാർ ജീവനക്കാർ , പ്രവാസികൾ എന്നിവർക്കായും പ്രത്യേകം വിഭാഗങ്ങളുണ്ടാകും. ചെന്നൈയിലെത്തിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ടി വി കെ നേതാക്കളുമായി ചർച്ച നടത്തി എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.