കല്‍ക്കരി അഴിമതിക്കേസ് ; ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡയ്ക്ക് 3 വര്‍ഷം ശിക്ഷയും 25 ലക്ഷം പിഴയും

കല്‍ക്കരി കുംഭകോണക്കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡയ്ക്ക് മൂന്ന് വര്‍ഷം തടവും 25 ലക്ഷം പിഴയും ശിക്ഷ. സിബിഐ പ്രത്യേകകോടതിയാണ് ശിക്ഷ വിധിച്ചത്. മധുകോഡയ്‌ക്കൊപ്പം മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്. സി ഗുപ്ത, മുന്‍ ചീഫ് സെക്രട്ടറി എ.കെ ബസു, വിജയ് ഘോഷി എന്നിവര്‍ക്കും മൂന്ന് വര്‍ഷം ശിക്ഷ വിധിച്ചു.

മധു കോഡയും എച്ച്.സി ഗുപ്തയും കുറ്റക്കാരാണെന്നും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും പ്രത്യേക സിബിഐ കോടതിയാണ് കണ്ടെത്തിയിരുന്നു.പ്രത്യേക കോടതി ജഡ്ജി ഭാരത് പരാഷറാണ് വിധി പ്രഖ്യാപിച്ചത്.

കേസില്‍ കൂട്ടുപ്രതിയായ വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡി(വിഐഎസ്‌യുഎല്‍) കമ്പനിക്ക് 50 ലക്ഷം രൂപ പിഴയാണ് കോടതി വിധിച്ചത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മധുകോഡ കോടതിയെ സമീപിച്ചിരുന്നു. ബുധാനാഴ്ചയാണ് കല്‍ക്കരിക്കേസില്‍ മധുകോഡ കുറ്റക്കാരനാണെന്ന് സിബിഐ പ്രത്യേകേ കോടതി കണ്ടെത്തിയരുന്നത്. പ്രതികള്‍ കുറ്റകരമായ ഗൂഡാലോചനയും വഞ്ചനാക്കുറ്റവും ചെയ്തായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി .

ഖനനത്തിനുവേണ്ടി കൊല്‍ക്കത്ത ആസ്ഥാനമായിട്ടുള്ള വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡിന്(വിഐഎസ്യുഎല്‍) അനധികൃതമായി രാജ്ഹറ കല്‍ക്കരിപ്പാടം അനുവദിച്ചതാണ് കേസിനാസ്പദമായ സംഭവം.

2015 ലാണ് കല്‍ക്കരി കുംഭകോണക്കേസ് സിബിഐ ഏറ്റെടുക്കുന്നത്. ഖനനത്തിനുവേണ്ടി രാജ്ഹറ കല്‍ക്കരിപ്പാടത്തിനായി വിഐഎസ്യുഎല്‍ 2007 ലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. എന്നാല്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരും കേന്ദ്ര സ്റ്റീല്‍ മന്ത്രാലയവും അപേക്ഷയില്‍ ആദ്യം ശുപാര്‍ശ ചെയ്തിരുന്നില്ല. തുടര്‍ന്ന് 36ാം സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എച്ച് സി ഗുപ്ത ഈ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന കാര്യം മറച്ചുവെച്ച് കമ്പനിക്ക് അനുമതി നല്‍കുകയായിരുന്നു.