കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണങ്ങൾക്ക് ചട്ട മറുപടിയുമായി കോൺഗ്രസ്. ഇന്ത്യ നേരിട്ട രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും ആരും വിളിക്കാതെ നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു പാക്കിസ്ഥാനിൽ പോയത് കോൺഗ്രസുകാരല്ല മോഡി തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടലുണ്ടെന്നും അയൽരാജ്യമായ പാക്കിസ്ഥാനിലെ നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിൽ പാർട്ടി വിശദീകരണം തേടണമെന്നും കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് റാലിയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയെന്ന നിലയ്ക്കാണ് രണ്‍ദീപ് സിങിന്റെ ചോദ്യം. വിളിക്കാത്ത കല്യാണത്തിന് പാക്കിസ്ഥാനിൽ പോയ ആളാണ് ഇപ്പൊ ഞങ്ങളെ കുറ്റപ്പെടുത്തുന്നതിനും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിൽ നിന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് നേരിടാനാണെങ്കില്‍ പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പഠാൻകോട്ടിലേക്ക് കയറ്റിയതാരെന്നും ചോദിക്കേണ്ടിവരും,അതിനാൽ ഇവിടെ ആര്‍ക്കാണ് പാക്കിസ്ഥാനോട് സ്നേഹമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വീട്ടിൽ നടന്ന മൂന്നു മണിക്കൂർ നീണ്ട യോഗത്തിൽ കോൺഗ്രസിന്റെയും പാക്കിസ്ഥാന്റെയും ഉദ്യോഗസ്ഥർ പങ്കെടുത്തെന്നായിരുന്നു മോഡിയുടെ ആരോപണം.
Read more
ഇത്തരം ചിന്തകൾ പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. പ്രധാനമന്ത്രിയുടെ ആരോപണം അദ്ദേഹത്തിന്റെ വയസിനും അനുഭവത്തിനും ചേർന്നതല്ലെന്നും സുർജേവാല പ്രതികരിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ അടിപതറുമോ എന്ന ആശങ്കയാണ് മോഡിയെ ഇത്തരം തലയും വാലുമില്ലാത്ത ആരോപണങ്ങൾ പറയാൻ പ്രേരിപ്പിക്കുന്നത് എന്നാണ് കോൺഗ്രസ് നിലപാട്.