ബിജെപി ഇന്ത്യന്‍ ഭരണഘടനക്ക് ഭീഷണി ; നുണകള്‍ പറഞ്ഞ് വിജയിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി

ബിജെപി ഇന്ത്യന്‍ ഭരണഘടന്ക്ക് ഭീഷണിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടന ഭേദഗതി ചെയ്യുമെന്ന കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റ ശേഷം കോണ്‍ഗ്രസ് സ്ഥാപക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമം അപകടകരമാണ്. ഭരണഘടനയ്ക്കെതിരായി ബിജെപി നേതാക്കള്‍ ഗുരുതരമായ പ്രസ്താവനകളാണ് നടത്തുന്നത്. അതോടൊപ്പം പരോക്ഷമായ ആക്രമണങ്ങളും ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്്. ഭരണഘടനയെ സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്നും എല്ലാ വ്യക്തികളുടെയും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തെ തങ്ങളുടെ കടമയായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ടാവാം, പക്ഷേ നുണകള്‍ പറഞ്ഞ് വിജയിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

ഭരണഘടനയില്‍ ഭേദഗതി വരുത്തുമെന്നും മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍നിന്ന് നീക്കംചെയ്യുമെന്നുമായിരുന്നു ഹെഗ്ഡെയുടെ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഹെഗ്ഡെയെ മന്ത്രിസഭയില്‍നിന്ന് നീക്കംചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.മതനിരപേക്ഷകരും പുരോഗമനവാദികളുമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അവരുടെ മാതാപിതാക്കളെയോ രക്തത്തേയോ തിരിച്ചറിയാന്‍ കഴിയാത്തവരാണെന്നും രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഹെഡ്‌ഗെ ആരോപിച്ചിരുന്നു.