'ജനാധിപത്യത്തിന് നേരെ കോടതി ആണവ മിസൈലയക്കുന്നു'; ഉപരാഷ്ട്രപതിക്കെതിരെ കോടതിയലക്ഷ്യ നടപടി തേടി അഭിഭാഷകൻ

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ നടപടി തേടി അഭിഭാഷകൻ. അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് ജഗ്ദീപ് ധൻകറിനെതിരെ നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത് നൽകിയത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമർശിച്ച നടപടിക്കെതിരെയാണ് സുഭാഷ് തീക്കാടൻ കത്ത് നൽകിയത്.

കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുഭാഷ് തീക്കാടൻ നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഇക്കഴിഞ്ഞ ദിവസമാണ് ഉപരാഷ്ട്രപതി സുപ്രീം കോടതിക്കെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നടക്കം ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു. നിയമസഭകൾ പാസാക്കുന്ന ബില്ലുകളിന്മേൽ നടപടിയെടുക്കുന്നതിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയായിരുന്നു വിമർശനം.

ജനങ്ങൾക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടടക്കം ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു. സുപ്രിംകോടതിക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 142 ജനാധിപത്യത്തിനെതിരെ ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈലായി മാറിയിരിക്കുന്നുവെന്നും ഉപരാഷ്ട്രപതി വിമർശിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് കോടതി നിർദേശം നൽകുന്നതെന്നും ഉപരിഷ്ട്രപതി ചോദിച്ചു.

രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന ആളാണ് രാഷ്ട്രപതി എന്നും ഉപരിഷ്ട്രപതി പറഞ്ഞിരുന്നു. ഭരണഘടന സംരക്ഷിക്കാനും പ്രതിരോധിക്കാനും പ്രതിജ്ഞയെടുത്തയാളാണ്. അടുത്തിടെ ഒരു വിധിയിലൂടെ കോടതി രാഷ്ട്രപതിക്ക് നിർദേശം നൽകിയിരിക്കുകയാണ്. നമ്മൾ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നടക്കമുള്ള ചോദ്യങ്ങളാണ് ഉപരാഷ്ട്രപതി ഉയർത്തിയത്.

Read more