ഗോമൂത്രം മനുഷ്യർക്ക് ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. പശുക്കളുടെയും എരുമകളുടെയും മൂത്ര സാംപിളുകൾ പരിശോധിച്ചപ്പോൾ ദോഷകരമായ 14 തരം ബാക്‌ടീരിയകൾ കണ്ടെത്തിയതായാണ് ഐവിആർഐ അറിയിച്ചിരിക്കുന്നത്. ഗോമൂത്രത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ട് മദ്രാസ് ഐഐടി ഡയറക്‌ടർ വി.കാമകോടി രംഗത്തെത്തിയതിന് പിന്നാലെയാണ് ഐവിആർഐയുടെ കണ്ടെത്തൽ എന്നതും ശ്രദ്ധേയമാണ്.
ഇക്കഴിഞ്ഞ ദിവസമാണ് ഗോമൂത്രത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ട് മദ്രാസ് ഐ.ഐ.ടി ഡയറക്‌ടർ വി.കാമകോടി രംഗത്തെത്തിയത്. ഗോമൂത്രത്തിൻ്റെ ഔഷധ ഗുണങ്ങളെ കുറിച്ച് കാമകോടി പറയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്നായിരുന്നു വി കാമകോടിയുടെ വിവാദ പരാമര്‍ശം. അച്‌ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചുവെന്നും ഇതോടെ പനി പമ്പ കടന്നുവെന്നും കാമകോടി പറഞ്ഞിരുന്നു.
പൊങ്കലിനോട് അനുബദ്ധിച്ചുള്ള ഗോപൂജ ചടങ്ങിലായിരുന്നു മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടിയുടെ പരമാര്‍ശം. തന്റെ അച്ഛന് പനി പിടിച്ചപ്പോള്‍ ഒരു സന്യാസിയുടെ അടുക്കല്‍ പോയി. അദ്ദേഹം നല്‍കിയ ഗോമൂത്രം കുടിച്ച് പതിനഞ്ച് മിനിട്ടിനുള്ളില്‍ പനി പമ്പ കടന്നെന്നാണ് കാമകോടി പറഞ്ഞത്. ഗോമൂത്രം കുടിക്കുന്നത് ദഹനക്കേടിന് നല്ലതാണെന്നും ബാക്ടീരിയകളേയും ഫംഗസുകളേയും ഇത് നശിപ്പിക്കുമെന്നും കാമകോടി പറഞ്ഞു.
ഇന്ത്യയിലെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വിദഗ്ധരില്‍ പ്രധാനിയാണ് വി കാമകോടി. രാജ്യത്തെ ആദ്യ മൈക്രോ പ്രൊസസറായ ശക്തി വികസിപ്പിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയവരില്‍ പ്രധാനയായ ആളില്‍ നിന്ന് ആണ് ഇത്തരം പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. അതേസമയം പരാമർശം വിവാദമായതോടെ പരമാര്‍ശത്തിനെതിരെ കോണ്‍ഗ്രസും ഐഐടി സ്റ്റുഡന്‍സ് യൂണിയനും രംഗത്തെത്തി. കാമകോടിയുടെ പരാമര്‍ശത്തിനെതിരെ മദ്രാസ് ഐഐടി സ്റ്റുഡന്‍സ് യൂണിയന്‍ പ്രസ്താവനയിറക്കിയിരുന്നു.