ബിറ്റ്‌കോയിനടക്കമുള്ള ഡിജിറ്റല്‍ കറന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

ബിറ്റ്‌കോയിനടക്കമുള്ള ഡിജിറ്റല്‍ കറന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ക്രിപ്‌റ്റോ കറന്‍സികളുടെ നിയമ വിരുദ്ധമായ ഇടപാടുകള്‍ തടയുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിക്കാനും ബജറ്റില്‍ തീരുമാനമായി. കൂടാതെ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ രേഖ നിര്‍മ്മിക്കണമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു.

നോട്ട് അസാധുവാക്കലിനും ജിഎസ്ടിയുടെ വരവോടും കൂടി രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിയുടെ ഇടാപടുകള്‍ വര്‍ധിച്ചിരുന്നു. ഡിജിറ്റല്‍ കറന്‍സി ള്‍ക്ക് വിപണിയില്‍ പ്രാധാന്യം ഉണ്ടാകുമെന്നുള്ള സൂചനകളും ഉണ്ടായിരുന്നു.എന്നാല്‍ ബിറ്റ്‌കോയിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടുകൂടി ഈ മേഖലയ്ക്ക് വന്‍തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ഒരു വ്യക്തിയോ, ഒന്നിലധികം വ്യക്തികളോ വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത വെര്‍ച്വല്‍ കറന്‍സിയാണ് ബിറ്റ് കോയിന്‍. കംപ്യൂട്ടര്‍ ശൃംഖല വഴി ഇന്റര്‍നെറ്റിലൂടെ മാത്രം ഒഴുകിയെത്തുന്ന പണം. രഹസ്യ നാണയങ്ങള്‍ അഥവാ ക്രിപ്റ്റോ കറന്‍സികള്‍ എന്നറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സികളില്‍ ബിറ്റ് കോയിനാണ് ഇന്ത്യയില്‍ കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നത്.