വഖഫ് ഭേദഗതി അനിവാര്യം; മുസ്ലീം സമുദായത്തിന്റെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കണ്ട് നന്ദി പറഞ്ഞ് ഷിയ മുസ്ലിം വിഭാഗം

വഖഫ് ഭേദഗതി നിയമം ഇരുസഭകളിലും പാസാക്കിയ കേന്ദ്ര സര്‍ക്കാരിന് നന്ദി പറയാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ദാവൂദി ബോറ സമുദായ പ്രതിനിധികള്‍. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. വ്യവസായികള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ദാവൂദി ബോറ സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ഷിയ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ് ദാവൂദി ബോറകള്‍. ലോകമെമ്പാടും 40 രാജ്യങ്ങളിലായി ഏകദേശം10 ലക്ഷം ആളുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ദാവൂദി ബോറ സമൂഹത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ്. കൂടാതെ പാകിസ്താന്‍, യെമന്‍, കിഴക്കന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ദാവൂദി ബോറ വിഭാഗം ഉണ്ട്.

പുതിയ നിയമനിര്‍മാണം വഴി തങ്ങളുടെ സമുദായത്തിന്റെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുമെന്ന് അവര്‍ വ്യക്തമാക്കി. നിയമം പാസാക്കിയ കേന്ദ്ര സര്‍ക്കാരിനെ അവര്‍ അഭിനന്ദിച്ചു. വഖഫ് സംവിധാനത്തെക്കുറിച്ച് 1,700-ലധികം പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. വഖഫ് സംവിധാനത്തിന്റെ ദുര്‍വിനിയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു ഈ പരാതികളെല്ലാം. ദരിദ്രരെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യം. കുടുംബ സ്വത്തുക്കള്‍ വഖഫ് ആക്കി മാറ്റുന്നുവെന്ന് സ്ത്രീകള്‍ പരാതിപ്പെടുന്നു, പ്രത്യേകിച്ച് വിധവകളാണ് ഇത്തരം ഒരു പരാതി ഉയര്‍ത്തിയിരിക്കുന്നത്. അവര്‍ക്ക് നീതി ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചതെന്നും മോദി പറഞ്ഞു.

അതേസമയം, വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ അഭിനന്ദിച്ച് സുപ്രിംകോടതിയില്‍ മുസ്ലിം ലീഗിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ രംഗത്തെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം അഡ്വ. ഹാരിസ് ബീരാന്‍ എം.പി, ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ എന്നിവര്‍ കപില്‍ സിബലിനെ സന്ദര്‍ശിച്ച് പാര്‍ട്ടിക്ക് വേണ്ടി നന്ദി അറിയിച്ചു. സമഗ്രമായി ഈ വിഷയത്തെ സമീപിച്ച ഹാരിസ് ബീരാനെ കപില്‍ സിബല്‍ അഭിനന്ദിച്ചു. ഈ വിഷയത്തില്‍ ആദ്യമായി എന്നെ സമീപിച്ചത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ്.

‘സുപ്രിംകോടതിയില്‍ ഈ വിഷയം എത്തിക്കാന്‍ മുസ്ലിം ലീഗ് കാണിച്ച താല്‍പര്യത്തെ അഭിനന്ദിക്കുന്നു. വഖഫിന്റെ മാത്രം പ്രശ്നമായിട്ടല്ല, രാജ്യത്തിന്റെ ബഹുസ്വരതയെയും സംസ്‌കാരത്തെയും ഭരണഘടനയെയും ബാധിക്കുന്ന വിഷയമായിട്ടാണ് മുസ്ലിം ലീഗ് ഈ കേസിനെ കണ്ടത്. ഇത് ഭരണഘടനയും രാജ്യത്തിന്റെ മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. മുസ്ലിം ലീഗിനെയും ഹാരിസ് ബീരാനെയും പ്രത്യേകം അഭിനന്ദിക്കുന്നു’ കപില്‍ സിബല്‍ പറഞ്ഞു.

ഏത് പാതിരാത്രിയിലും കയറിവരാന്‍ പറ്റുന്ന ഇടമാണ് കപില്‍ സിബലിന്റെ വീടെന്ന് അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു. വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചക്ക് വന്ന സമയത്ത് തന്നെ രാജ്യസഭയില്‍വെച്ച് അദ്ദേഹത്തെ കാണുകയും നിയമ പോരാട്ടം ആലോചിക്കുകയും ചെയ്. സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗ് എം.പിമാരും നേരിട്ട് കണ്ടാണ് അദ്ദേഹത്തെ കേസ് ഏല്‍പിച്ചത്. മുസ്ലിംലീഗിന് വേണ്ടി രണ്ട് ദിവസവും അദ്ദേഹം സുപ്രിംകോടതിയില്‍ ഹാജരായി.- ഹാരിസ് ബീരാന്‍ കൂട്ടിച്ചേര്‍ത്തു.