ഇവൈ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണം; പ്രതികരണത്തില്‍ വിശദീകരണവുമായി നിര്‍മ്മല സീതാരാമന്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ നടത്തിയ പ്രതികരണത്തില്‍ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അന്ന സെബാസ്റ്റ്യനെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്ന് നിര്‍മ്മല സീതാരാമന്‍. വിദ്യാര്‍ത്ഥികള്‍ ആത്മശക്തി വളര്‍ത്തിയെടുക്കേണ്ടതിനെ കുറിച്ചാണ് സംസാരിച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികളെ പിന്തുണയ്ക്കുന്നതില്‍ കുടുംബത്തിന്റെ പ്രാധാന്യം എടുത്തു പറയാനാണ് താന്‍ ശ്രമിച്ചത്. പ്രഭാഷണം നടത്തിയ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ധ്യാനകേന്ദ്രം സ്ഥാപിച്ചിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു തന്റെ പരാമര്‍ശം. തൊഴില്‍ ചൂഷണം സംബന്ധിച്ച് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയായ എക്‌സിലൂടെ ആയിരുന്നു നിര്‍മ്മല സീതാരാമന്റെ പ്രതികരണം. കേന്ദ്ര ധനമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തമായിരുന്നു. അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ജോലി സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കണമെന്നാണ് കേന്ദ്രമന്ത്രി ഇന്നലെ പറഞ്ഞത്. ദൈവത്തെ ആശ്രയിച്ചാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജില്‍ നടന്ന ചടങ്ങിലായിരുന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശം. ‘ജോലി സമ്മര്‍ദം മൂലം പെണ്‍കുട്ടി മരിച്ച വാര്‍ത്ത രണ്ട് ദിവസം മുമ്പാണ് കണ്ടത്. ക്യാംപസ് റിക്രൂട്ട്മെന്റ് വഴി ജോലി നേടാനാണ് കോളേജില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കുന്നത്. എത്ര വലിയ ജോലി കിട്ടിയാലും സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ വീട്ടില്‍ നിന്ന് പഠിപ്പിക്കണം. ദൈവത്തെ ആശ്രയിച്ചാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ കഴിയും’ – നിര്‍മല സീതാരാമന്‍ പറഞ്ഞു.

‘ദൈവത്തില്‍ വിശ്വസിക്കുക, നമുക്ക് ദൈവകൃപ ഉണ്ടായിരിക്കണം. ദൈവത്തെ അന്വേഷിക്കുക, നല്ല അച്ചടക്കം പഠിക്കുക. നിങ്ങളുടെ ആത്മശക്തി ഇതില്‍ നിന്ന് മാത്രമേ വളരുകയുള്ളൂ. ആത്മശക്തി വളരുമ്പോള്‍ മാത്രമേ ആന്തരിക ശക്തി ഉണ്ടാകൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദൈവികതയും ആത്മീയതയും കൊണ്ടുവരണം. അപ്പോള്‍ മാത്രമേ നമ്മുടെ കുട്ടികള്‍ക്ക് ആന്തരിക ശക്തി ലഭിക്കൂ. അത് അവരുടെ പുരോഗതിക്കും നാടിനും സഹായകമാകും. അതാണ് എന്റെ ശക്തമായ വിശ്വാസം’- കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.