'പാകിസ്താനെ രണ്ടായി വിഭജിക്കൂ, പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ; 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പം'; നരേന്ദ്രമോദിയോട് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ചുട്ടമറുപടി പാകിസ്താന് നല്‍കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പോരാട്ടത്തില്‍ രാജ്യത്തെ 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നും അതിനായി മോദിക്ക് നിരുപാധിക പിന്തുണ തങ്ങള്‍ നല്‍കുമെന്നും അദേഹം വ്യക്തമാക്കി.

പാകിസ്താനെ രണ്ടായി വിഭജിക്കൂ, എന്നിട്ട് പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ.. ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സന്ദേശമായി തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

നമ്മള്‍ ഒത്തൊരുമിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കും. 1967-ല്‍ ചൈന നമ്മുടെ രാജ്യത്തെ ആക്രമിച്ചപ്പോള്‍, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അവര്‍ക്ക് ഉചിതമായ മറുപടി കൊടുത്തിരുന്നു. അതിനുശേഷം, 1971-ല്‍ പാകിസ്താന്‍ നമ്മുടെ രാജ്യത്തെ ആക്രമിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധി അവര്‍ക്കും ഉചിതമായ മറുപടി നല്‍കി.

നേരത്തെ, തീവ്രവാദി ആക്രമണം രാജ്യത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പിഡിപി നേതാവ് ഇല്‍ത്തിജ മുഫ്തി പറഞ്ഞിരുന്നു. ഇത്തരം ആക്രമണങ്ങള്‍ കാശ്മീരിനെ കൂടുതല്‍ ഒറ്റപ്പെടുത്തുകയേയുള്ളൂ. ടൂറിസം അടക്കമുള്ള വരുമാനത്തിലൂടെയാണ് കാശ്മീരികള്‍ ജീവിക്കുന്നത്. ഇതു തകര്‍ക്കാനാണ് തീവ്രവാദികള്‍ ശ്രമിച്ചത്. ഇതു മനസിലാക്കി തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കഴിയും. ഇരുവരിലും കാശ്മീരിലുള്ള ജനതയ്ക്ക് വിശ്വാസമുണ്ട്.

തീവ്രവാദി ആക്രമണത്തില്‍ എന്തു ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായി അറിയാം. കാശ്മീരി ജനതയ്ക്ക് പ്രധാനമന്ത്രിയില്‍ വിശ്വാസമുണ്ട്. രാജ്യത്തിനൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നത്.

ആക്രമണം കാശ്മീരിലെ വിദ്യാര്‍ത്ഥികളുടെയും കച്ചവടക്കാരുടെയും ഡ്രൈവര്‍മാരുടെയും ഹോം സ്റ്റേ നടത്തിപ്പുകാരുടെയും ജീവിതവും സ്വതന്ത്രരുമാണ് തകര്‍ത്തതെന്ന് അവര്‍ ആരോപിച്ചു. ഇത്തരം തീവ്രവാദികളെ കാശ്മീര്‍ ജനത ഒരിക്കലും പിന്തുണക്കില്ലെന്നും ഇല്‍ത്തിജ മുഫ്തി വ്യക്തമാക്കി.

Read more

പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകളാണ് ഇല്‍ത്തിജ മുഫ്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. ജമ്മു കശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം മത്സരരംഗത്തേക്കില്ലെന്ന മെഹ്ബൂബയുടെ തീരുമാനമാണ് ഇല്‍ത്തിജയെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിച്ചത്.