ഇരട്ട നികുതി ഒഴിവാക്കും; ഇന്ത്യയും ഖത്തറും കരാറില്‍ ഒപ്പുവച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരം രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളും തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകളില്‍ ആണ് ഒപ്പുവച്ചത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലായിരുന്നു ഖത്തര്‍ അമീറിന്റെ മോദിയുമായുള്ള കൂടിക്കാഴ്ച. ഖത്തറില്‍ നിന്ന് ഇന്ത്യ കൂടുതല്‍ പ്രകൃതി വാതകം വാങ്ങാനും ധാരണയായി. പ്രോട്ടോക്കോള്‍ മാറ്റിവച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തി നരേന്ദ്ര മോദി ഇന്നലെ ഖത്തര്‍ അമീറിനെ സ്വീകരിച്ചിരുന്നു.

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്നലെ ഷെയ്ക് ഹമീമുമായി ചര്‍ച്ച നടത്തിയിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമുണ്ട്.

ഖത്തര്‍ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇനിയും ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത മുന്‍ നാവികസേന ഉദ്യോഗസ്ഥന്റെ കാര്യവും ചര്‍ച്ചയായെന്നാണ് സൂചന. രാഷ്ട്രപതിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഷെയ്ത് തമീം ബിന്‍ ഹമദ് അല്‍താനി രാത്രി 8.03ന് മടങ്ങും.