'മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം, പഞ്ചസാരയിട്ട ചായ കുടിക്കാറില്ല'; ആരോപണം തെറ്റെന്ന് കെജ്‌രിവാൾ, വിധി തിങ്കളാഴ്ച

ഇൻസുലിൻ ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ ഡൽഹി റോസ് അവന്യു കോടതിയിൽ നൽകിയ ഹർജി തിങ്കളാഴ്ച വിധിപറയാൻ മാറ്റി. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ബോധപൂർവം വർദ്ധിപ്പിക്കാൻ മാമ്പഴവും ആലു-പൂരിയും പഞ്ചസാരയും കഴിച്ചെന്നാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ആരോപണം. എന്നാൽ ഈ ആരോപണം കെജ്‌രിവാൾ തള്ളി.

ഇൻസുലിൻ ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിയാണ് ഡൽഹി റോസ് അവന്യൂ കോടതി പരിഗണിച്ചത്. പ്രമേഹവും രക്തത്തിലെ ഏറ്റക്കുറച്ചിലും കാരണം ഇൻസുലിൻ നൽകാൻ തിഹാർ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും വീഡിയോ കോൺഫറൻസിംഗിലൂടെ ദിവസവും 15 മിനിറ്റ് ഡോക്ടറെ സമീപിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

ഡയബറ്റിക് രോഗിക്ക് ഡോക്‌ടർ നിശ്ചിയിച്ചിട്ടുള്ള ഡയറ്റ് ചാർട്ട് പ്രകാരമുള്ള ഭക്ഷണമല്ല കെജ്‌രിവാൾ കഴിക്കുന്നതെന്ന് ഇഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഡയറ്റ് ചാർട്ടിൽ മധുരവും പഴങ്ങളും കഴിക്കണമെന്ന് പറഞ്ഞിട്ടില്ല. ഡോക്‌ടർ നിഷ്‌കർഷിച്ച ഡയറ്റ് പാലിക്കാത്തതിനാലാണ് കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ കാണിക്കുന്നതെന്നും ഇഡി കോടതിയിൽ പറഞ്ഞു. ജാമ്യം കിട്ടുന്നതിന് വേണ്ടി കെജ്‌രിവാൾ മനഃപൂർവം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്നായിരുന്നു ഇഡി വാദം.

എന്നാൽ 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചിരുന്നുവെന്നും ഇതിൽ മൂന്ന് തവണ മാത്രമാണ് മാങ്ങ ഉണ്ടായിരുന്നതെന്നും കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാധ്യമ വിചാരണയാണ് ഇഡി നടത്തുന്നത്. മാധ്യമങ്ങളിൽ സ്വാധീനം ഉള്ളതുകൊണ്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഏപ്രിൽ എട്ടിനുശേഷം കെജ്‌രിവാൾ മാങ്ങ കഴിച്ചിട്ടില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിന് ശേഷം മൂന്നുതവണ മാത്രമാണ് മാങ്ങ കഴിച്ചത്. പൂരിയും ഉരുളകിഴങ്ങ് കറിയും കഴിക്കുന്നു എന്ന ആരോപണവും കെജ്‌രിവാൾ തള്ളി. നവരാത്രി പ്രസാദമായി എത്തിച്ച പൂരിയും ഉരുളകിഴങ്ങ് കറിയുമാണ് ഒരുതവണ കഴിച്ചത്. ഡയബറ്റിക് രോഗിയായ കെജ്രിവാൾ പഞ്ചസാര ഇട്ട ചായ കുടിക്കാറില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

അതേസമയം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സമയത്ത് കോടതി അംഗീകരിച്ച ഭക്ഷണക്രമമാണോ കെജ്‌രിവാൾ പാലിച്ചതെന്ന് പരിശോധിക്കുമെന്ന് റൗസ് അവന്യു കോടതി വ്യക്തമാക്കി. വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിൽ കെജ്‌രിവാളിന് കഴിക്കാൻ അനുവദിച്ചതും അദ്ദേഹത്തിന് നൽകിയതും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് കോടതി തീരുമാനം.