ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ്-സുരക്ഷാ സേന ഏറ്റുമുട്ടല്‍; ഒരു കോടി തലയ്ക്ക് വിലയിട്ട പ്രയാഗ് മാഞ്ചിയെ ഉള്‍പ്പെടെ എട്ട് പേരെ വധിച്ചു

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ്-സുരക്ഷാ സേന ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു. ബൊക്കാറോ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ ഈ വര്‍ഷം അവസാനത്തോടെ മാവോയിസ്റ്റ് മുക്തമാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. സിആര്‍പിഎഫും ബൊക്കാറോ ജില്ലാ പൊലീസും ചേര്‍ന്നായിരുന്നു ദൗത്യം.

മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടലില്‍ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മുതിര്‍ന്ന കമാന്‍ഡര്‍ പ്രയാഗ് മാഞ്ചി എന്ന വിവേകും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ബൊക്കാറോ ജില്ലയില ലാല്‍പാനിയ പ്രദേശത്തെ ലുഗു കുന്നുകളില്‍ ഇന്ന് പുലര്‍ച്ചെ 5.30ന് ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

Read more

ഏറ്റുമുട്ടലിന് പിന്നാലെ മാവോയിസ്റ്റുകളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരിശോധന തുടരുന്ന പ്രദേശത്ത് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. ജാര്‍ഖണ്ഡ് പൊലീസിന്റെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം 244 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ നേരത്തെയുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.