പാകിസ്ഥാന്റെ പങ്ക് വ്യക്തമാകുന്ന തെളിവുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്; സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍; ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പാകിസ്ഥാന്‍

പെഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ ഹൈകമ്മീഷണറെ വിളിച്ചുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് വ്യക്തമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

പെഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സര്‍വകക്ഷി യോഗം വിളിക്കാനും തീരുമാനമായി. കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് ആറ് മണിക്ക് ഡല്‍ഹിയില്‍ ചേരും. സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും മറ്റും കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളോട് വിശദീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണെന്നുള്ള റിപ്പോര്‍ട്ടുകളും ഇതോടകം പുറത്തുവന്നിട്ടുണ്ട്. ബൈസാരന്‍ കുന്നുകളില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ആസൂത്രിതമായി നടത്തിയ ആക്രമണമെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക വിലയിരുത്തല്‍.

അതേസമയം പെഹല്‍ഗാം ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് പാകിസ്ഥാന്റെ വാദം. ഭീകരതയെയും തങ്ങള്‍ എതിര്‍ക്കുമെന്നും പാകിസ്ഥാന്‍ അറിയിച്ചു. പാകിസ്ഥാന്‍ പ്രതിരോധ വകുപ്പ് മന്ത്രിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30ഓടെയാണ് ബൈസാരന്‍ കുന്നുകളിലെ പുല്‍മേട്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ നിറയൊഴിച്ചത്.

ഇതുവരെ 26 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആക്രമണത്തിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കര്‍ ഇ ത്വയ്ബയുടെ നിഴല്‍സംഘടനയായ ടിആര്‍എഫ് രംഗത്തുവന്നിരുന്നു.

പാകിസ്ഥാന്റെ ചിന്തകള്‍ക്കും അപ്പുറമായിരിക്കും രാജ്യം നല്‍കുന്ന പ്രഹരമെന്നാണ് വിലയിരുത്തലുകള്‍. ഭീകര സംഘടനയ്ക്കെതിരെ സൈന്യം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കശ്മീരില്‍ ഇതോടകം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സൈനിക തലത്തിലുള്ള പ്രത്യാക്രമണത്തേക്കാള്‍ പാകിസ്ഥാന് ഇന്ത്യ നല്‍കുന്ന തിരിച്ചടി നയതന്ത്ര തലത്തിലാകുമെന്നാണ് വിലയിരുത്തലുകള്‍.

തീവ്രവാദവും അഴിമതിയും കൊടുംപിരികൊണ്ട് നില്‍ക്കുന്ന പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ വാദികളുടെ തുടരെയുള്ള ആക്രമണവും കടുത്ത സാമ്പത്തിക മാന്ദ്യവും ദാരിദ്ര്യവുമാണ് നിലവില്‍ പാകിസ്ഥാനിലെ സാഹചര്യം. ഇതിനിടയില്‍ ഇന്ത്യയിലുണ്ടായ കൂട്ടക്കുരുതിയ്ക്ക് പിന്നാലെ പാകിസ്ഥാന്‍ തീവ്ര വാദികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിഛേദിച്ചേക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കും. പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങും. പാകിസ്ഥാനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നീ നീക്കങ്ങള്‍ക്കാണ് ഇന്ത്യ പ്രഥമ പരിഗണന നല്‍കുക.

പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് അനുവദിച്ചിരുന്ന വിസകള്‍ റദ്ദാക്കും. ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഇന്ത്യാ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഞ്ചാരത്തിനായി തുറന്ന കര്‍ത്താര്‍പുര്‍ ഇടനാഴി അടയ്ക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ദരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കും. പാകിസ്ഥാനില്‍ നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികളും നിരോധിക്കും. ഇതുകൂടാതെ വാഗ, ഹുസൈന്‍വാല, ആര്‍എസ് പുര അതിര്‍ത്തികല്‍ നടക്കാറുള്ള പതാക താഴ്ത്തല്‍, ബീറ്റിങ് റീട്രീറ്റ് ചടങ്ങുകള്‍ അവസാനിപ്പിക്കും.