പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, എതിർത്തപ്പോൾ പണം നൽകി; പോക്സോ പരാതിയിലുള്ളതെല്ലാം സത്യം, യെദ്യൂരപ്പയെ പൂട്ടി കുറ്റപത്രം

മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ്‌ യെദ്യൂരപ്പയ്‌ക്കെതിരെയുള്ള പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ച് കർണാടക സിഐഡി സംഘം. 750 പേജുള്ള കുറ്റപത്രത്തിൽ യെദ്യൂരപ്പ ഉൾപ്പടെ നാലു പ്രതികളാണുള്ളത്. പരാതിയിൽ പറയുന്ന കുറ്റകൃത്യം ചെയ്യുകയും അത് മറച്ചു വെക്കാൻ യെദ്യൂരപ്പ ശ്രമം നടത്തുകയും ചെയ്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിചാരണകോടതിയായ ബെംഗളൂരു അതിവേഗ കോടതി മുൻപാകെ വ്യാഴാഴ്ച വൈകിട്ടാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

പരാതിയിൽ പറയുന്ന കുറ്റകൃത്യം യെദ്യൂരപ്പ ചെയ്തെന്നു അന്വേഷണത്തിൽ വ്യക്തമായതായി സിഐഡി കുറ്റപത്രത്തില്‍ പറയുന്നു. ഡോളേഴ്‌സ് കോളനിയിലെ വീട്ടിലെ മീറ്റിങ് റൂമിൽ കൊണ്ടുപോയി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പെൺകുട്ടി വാതിൽ തള്ളി തുറക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ പണം വെച്ച് നൽകി യെദ്യൂരപ്പ പുറത്തേക്കിറങ്ങുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പീഡനശ്രമം നടന്നതിനുളള തെളിവുകൾ പെൺകുട്ടിയുടെ അമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ യെദ്യൂരപ്പയുടെ സഹായികൾ പെൺകുട്ടിയുട വീട്ടിൽ എത്തി. പെൺകുട്ടിയെയും അമ്മയെയും ഇവർ യെദ്യൂരപ്പക്കു മുന്നിൽ എത്തിച്ചു. പരാതിക്കാരിക്കു യെദ്യൂരപ്പ രണ്ടു ലക്ഷം രൂപ നൽകി, ഫേസ്ബുക്കിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

എണ്‍പത്തിയൊന്നുകാരനായ യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ നിയമത്തിലെ 8 ,354 എ ,ഐപിസി 204, 214 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റു പ്രതികളായ യെദ്യൂരപ്പയുടെ പിഎ അരുൺ വൈഎം, രുദ്രേഷ് (ബിജെപി നേതാവ്), മാരിസ്വാമി (യെദ്യുരപ്പയുടെ ബന്ധു) എന്നിവർക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടില്ല.

കേസുമായി ബന്ധപ്പെട്ടു 73 സാക്ഷി മൊഴികൾ അന്വേഷണ സംഘം ഹാജരാക്കിയിട്ടുണ്ട്. പെൺകുട്ടി മജിസ്‌ട്രേറ്റിനു മുൻപാകെ നൽകിയ രഹസ്യ മൊഴി കേസിൽ നിർണായകമാണ്. കേസുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയുടെ ശബ്ദ സാമ്പിളുകൾ നേരത്തെ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അമ്മയും മകളും യെദ്യൂരപ്പയെ സന്ദർശിച്ചപ്പോൾ ഉണ്ടായ സംഭാഷണം റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോ ക്ലിപ്പ് പരാതിയോടൊപ്പം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ആധികാരികത പരിശോധിക്കാനായിരുന്നു ശബ്ദ സാമ്പിൾ ശേഖരിച്ചത്. ക്ലിപ്പിലെ ശബ്ദവുമായി യെദ്യൂരപ്പയുടെ ശബ്ദം യോജിച്ചതായുള്ള ശാസ്ത്രീയ പരിശോധന ഫലവും കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.

യെദ്യൂരപ്പക്കെതിരെ നേരത്തെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും കോടതി അറസ്റ്റ് താത്കാലികമായി തടയുകയും യെദ്യൂരപ്പയോടു അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് മൂന്നു മണിക്കൂറോളം സിഐഡി ഉദ്യോഗസ്ഥർ യെദ്യൂരപ്പയെ കഴിഞ്ഞ പതിനേഴാം തീയതി ചോദ്യം ചെയ്തു. ചൊദ്യം ചെയ്യൽ കഴിഞ്ഞു കൃത്യം പത്താം ദിവസമാണ് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മേയ് മാസം മരണപ്പെട്ടിരുന്നു.