500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍; വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കെതിരേ എഫ്.ഐ.ആര്‍

ആധാര്‍ വിവരങ്ങള്‍ ചോരുന്നതിനെ കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.ചണ്ഡീഗഡ് കേന്ദ്രീകരിച്ച് പ്രസിദ്ധീകരിക്കുന്ന ദി ട്രിബ്യൂണ്‍ എന്ന ദിനപത്രത്തിന്റെ റിപ്പോര്‍ട്ടര്‍ രചന കാരിയക്കെതിരെയാണ് പൊലീസ്എ ഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന വാര്‍ത്തയാണ് രചന റിപ്പോര്‍ട്ട് ചെയ്തത്. യു.ഐ.ഡി.ഐ ഡെപ്യൂട്ടി ഡയറക്ടറുടെ പരാതിപ്രകാരമാണ് എഫഐ.ആര്‍ എന്നാണ് സൂചന.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 419, 420, 471, എന്നീ വകുപ്പുകളും ഐ.ടി ആക്ടിലെ 66ാം വകുപ്പും ആധാര്‍ ആക്ടിലെ 36/37 വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ ട്രിബ്യൂണിന്റെ എഡിറ്റര്‍ ഹരിഷ് ഖാരെ വിസമ്മതിച്ചു.

ഓണ്‍ലൈന്‍ ഇടപാട് വഴി 500 രൂപ മാത്രം നല്‍കി അജ്ഞാതരായ കച്ചവടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നാണ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 300 രൂപ കൂടി കൊടുത്തപ്പോള്‍ ഈ വിവരങ്ങളെല്ലാം പ്രിന്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സോഫ്‌റ്റ്വെയറും ഏജന്റ് നല്‍കിയായും ട്രിബ്യൂണ്‍ വെളിപ്പെടുത്തി.

ആറ് മാസക്കാലമായി ഈ അജ്ഞാത സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാട്‌സ്ആപ്പില്‍ അജ്ഞാത ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യ വ്യാപകമായി ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതിനായി കേന്ദ്ര ഐടി മന്ത്രാലയം തുടങ്ങിയ കോമണ്‍ സര്‍വീസ് സെന്റേഴ്‌സ് സ്‌കീമിന് കീഴിലുള്ള വില്ലേജ് ലെവല്‍ എന്റര്‍പ്രൈസുകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ചോര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.