മധ്യപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി റോഹിത് ആര്യയെ ബിജെപിയുടെ സംസ്ഥാനത്തെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ കമ്മിറ്റിയുടെ കോർഡിനേറ്ററായി നിയമിച്ചു. വിവാദമായ നിരവധി വിധികളിലൂടെ വാർത്തകളിൽ ഇടം നേടിയ ജസ്റ്റിസ് റോഹിത് ആര്യ, വിരമിച്ച് മൂന്ന് മാസത്തിന് ശേഷം ജൂലൈയിൽ ബിജെപിയിൽ ചേർന്നിരുന്നു.
ഹാസ്യ താരങ്ങളായ മുനവർ ഫാറൂഖിന്റെയും നളിൻ യാദവിന്റെയും കേസിൽ റോഹിത് ആര്യ വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു. മുനവർ ഫാറൂഖിക്കും നളിൻ യാദവിനുമെതിരെ 2021ൽ മതവികാരത്തെ വൃണപെടുത്തിയ കേസിലും കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിനും റോഹിത് ആര്യ ജാമ്യം നിഷേധിച്ചിരുന്നു. ഒരു വിഭാഗത്തിന്റെ മതവികാരങ്ങൾ വ്രണപ്പെടുത്താൻ പ്രതികൾ ബോധപൂർവം ശ്രമിച്ചെന്നും സമൂഹത്തിന്റെ ക്ഷേമവും സഹവർത്തിത്വവും ചില ശക്തികൾ തകർക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കണമെന്നും അന്ന് വിധി ന്യായത്തിൽ റോഹിത് ആര്യ പറഞ്ഞിരുന്നു.
അതേസമയം 2020ലെ രക്ഷാബന്ധൻ ദിനത്തിൽ യുവതിയുടെ കയ്യിൽ ബലമായി രാഖി കെട്ടിയതിന് പിടിയിലായ പ്രതിക്ക് റോഹിത് ആര്യ ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീയുടെ അന്തസിന് കളങ്കം വരുത്തിയെങ്കിലും രക്ഷാബന്ധൻ കെട്ടുന്നതിലൂടെ സഹോദര ബന്ധത്തിന്റെ പ്രാധാന്യം ഉറപ്പാക്കുന്നു എന്നാണ് ജഡ്ജി അന്ന് അഭിപ്രായപ്പട്ടത്. പരാതിക്കാരിയായ യുവതിയെ സംരക്ഷിക്കണമെന്ന് കൂടി നിർദേശിച്ചുതൊണ്ടാണ് അന്ന് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
ഈ വിധിക്കെതിരെ വ്യാപക വിമർശനം ഉയരുകയും പിന്നീട് സുപ്രീംകോടതി ഈ വിധി റദ്ദാക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിന് കീഴ്‌ക്കോടതികൾക്ക് സുപ്രീംകോടതി പ്രത്യേക മാർഗനിർദേശവും നൽകി.