ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

ഐഎസ്ആർഒ മുൻ ചെയർമാനും പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടിന്റെ പുനഃപരിശോധനയ്ക്കു നിയോഗിക്കപ്പെട്ട കമ്മിഷന്റെ ചെയർമാനുമായിരുന്ന ഡോ. കസ്തൂരിരംഗൻ (84) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. ഒൻപതു വർഷക്കാലം ഐഎസ്ആർഒയുടെ മേധാവിയായിരുന്നു. സ്പേസ് കമ്മീഷൻ, കേന്ദ്ര സർക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രാജ്യം പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചു.

രാജ്യസഭാംഗം, ആസൂത്രണ കമ്മിഷൻ അംഗം, ജെഎൻയു വൈസ് ചാൻസലർ, രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1994 മുതൽ 2003 വരെ ഒൻപത് വർഷം ഐഎസ്ആർഒ ചെയർമാനായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐഎസ്ആർഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 ഓഗസ്റ്റ് 27-ന് വിരമിച്ചു. തുടർന്ന് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി.

പശ്ചിമഘട്ട സംരക്ഷണം മുൻനിർത്തി കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം കസ്തൂരിരംഗന്റെ നേതൃത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലെ പരിഷ്‌കാരങ്ങൾക്ക് ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-1, ഭാസ്‌കര-2 എന്നിവയുടെ പ്രൊജക്ട് ഡയറലായും സേവനമനുഷ്ഠിച്ചു. പിഎസ്എൽവി, ജിഎസ്എൽവി വിക്ഷേപണങ്ങൾ പോലുള്ള പ്രധാന നാഴികക്കല്ലുകൾക്കും നേതൃത്വം നൽകി.

കൊച്ചിയിൽ ചിറ്റൂർ റോഡിലെ സമൂഹത്ത് മഠത്തിൽ കൃഷ്ണസ്വാമിയുടെയും വിശാലാക്ഷിയുടെയും മകനായി 1940 ഒക്ടോബർ 24നാണ് ജനിച്ചത്. ശാസ്ത്രപഠനത്തിൽ ചെറുപ്പത്തിൽ തന്നെ താൽപര്യമുണ്ടായിരുന്നു. അഞ്ചാം ക്ലാസുവരെ കേരളത്തിൽ പഠിച്ചു. പിന്നീട് പിതാവിന്റെ ജോലി സ്ഥലമായ മുബൈയിലേക്ക് മാറി. ബോംബെ സർവകലാശാലയിൽ നിന്ന് ഫിസിക്‌സിൽ മാസ്റ്റർ ബിരുദം, എക്‌സിപിരിമെന്റൽ ഹൈ എനർജി അസ്‌ട്രോണമിയിൽ ഡോക്ടറേറ്റ് എന്നിവ നേടി. വിക്രം സാരാഭായി അഹമ്മദാബാദിൽ സ്ഥാപിച്ച ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ ജോലി ചെയ്യവെയായിരുന്നു ആ നേട്ടം.

Read more

ഫിസിക്കൽ റിസർച്ച് ലബോറട്ടറി, ബാംഗ്ലൂരിലെ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് എന്നിവയിൽ ഓണററി പ്രഫസർ, കർണാടക വിജ്ഞാന കമ്മീഷൻ അംഗം, ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ തുടങ്ങി അനേകം പദവികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.