പ്രധാനമന്ത്രിയുടെ രണ്ടാം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ശക്തികാന്ത ദാസ്; റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറെ 'വഴിയാധാരമാക്കാതെ' കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു. നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയ്ക്ക് പുറമെയാണ് ശക്തികാന്ത ദാസ് കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നിയമിച്ചിരിക്കുന്നത്. കാബിനറ്റ് നിയമന കമ്മിറ്റിയുടെ ഉത്തരവു പ്രകാരം പ്രധാനമന്ത്രിയുടെ കാലാവധി വരെയോ ഇനിയൊരുത്തരവുണ്ടാവുന്നതുവരെയോ ആണ് നിയമനം.

കേന്ദ്രമന്ത്രിസഭയുടെ നിയമന സമിതിയാണ് ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി-2 ആയി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

തമിഴ്നാട് കേഡറില്‍ നിന്നുള്ള 1980 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് 2018 ഡിസംബറിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്. ആറ് വര്‍ഷത്തിനുശേഷം 2024-ലാണ് അദ്ദേഹം വിരമിച്ചത്. ആര്‍.ബി.ഐയുടെ 25ാമത് ഗവര്‍ണറായിരുന്നു അദേഹം.

ആര്‍.ബി.ഐ. ഗവര്‍ണര്‍ എന്ന നിലയില്‍ കോവിഡ് മഹാമാരി, റഷ്യ-യുക്രൈന്‍ യുദ്ധം എന്നിങ്ങനെ പല വെല്ലുവിളികളും അദ്ദേഹം നേരിട്ടിരുന്നു. ജി20 ഉച്ചകോടിയിലെ ഇന്ത്യയുടെ ഷെര്‍പ്പ, 15-ാം ഫിനാന്‍സ് കമ്മിഷന്‍ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ശക്തികാന്ത ദാസ് വിരമിച്ചത്.