സ്‌ഫോടനത്തിന് ഫണ്ടിംഗ് ക്രിപ്‌റ്റോ കറന്‍സിയിലൂടെ; തിരിച്ചറിയല്‍ രേഖകള്‍ ഡാര്‍ക്ക് വെബില്‍ നിന്ന്; ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ എന്‍ഐഎ നാല് പേര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ മുസ്സാവിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുള്‍ മത്തീന്‍ അഹമ്മദ് താഹ, മസ് മുനീര്‍ അഹമ്മദ്, മുസമ്മില്‍ ഷെരീഫ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികള്‍ നാല് പേരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മാര്‍ച്ച് ഒന്നിന് ആയിരുന്നു രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. കഫേയില്‍ ബോംബ് വച്ചത് മുസ്സാവിര്‍ ഹുസൈന്‍ ഷാസിബ് ആണെന്ന് എന്‍ഐഎ നേരത്തെ കണ്ടെത്തിയിരുന്നു. ഇയാള്‍ നേരത്തെ അല്‍-ഹിന്ദ് മൊഡ്യൂള്‍ തകര്‍ത്തതിന് ശേഷം 2020 മുതല്‍ ഒളിവിലായിരുന്നു.

രാമേശ്വരം കഫേ സ്ഫോടനം നടന്ന് 42 ദിവസങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളിലെ ഒളിത്താവളത്തില്‍ നിന്ന് പ്രതികളെ എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്‍ഐഎ റിപ്പോര്‍ട്ട് അനുസരിച്ച് കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ നിന്നുള്ള ഷാസിബും താഹയും ഐഎസ് തീവ്രവാദികളാണ്. ഇരുവരും നേരത്തെ സിറിയയിലെ ഐസിസ് പ്രദേശങ്ങളില്‍ ഹിജ്‌റ ചെയ്യാന്‍ നേരത്തെ ഗൂഢാലോചന നടത്തിയിരുന്നു.

താഹയും ഷാസിബും ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായും ബാങ്ക് അക്കൗണ്ടുകള്‍ എടുത്തതായും എന്‍ഐഎ കുറ്റപത്ത്രില്‍ പറയുന്നു. ഇതുകൂടാതെ ഇരുവരും വിവിധ ഇന്ത്യന്‍, ബംഗ്ലാദേശ് തിരിച്ചറിയല്‍ രേഖകളും ഡാര്‍ക്ക് വെബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

താഹയ്ക്കും ഷാസിബിനും ക്രിപ്റ്റോകറന്‍സി വഴിയാണ് പണം ലഭിച്ചതെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ലഭിച്ച പണം ബംഗളൂരുവില്‍ വിവിധ അക്രമങ്ങള്‍ നടത്താനാണ് പ്രതികള്‍ ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.