ചരിത്രത്തിലാദ്യമായി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മല്‍സരം; ഒറ്റയ്ക്ക് സ്പീക്കറെ തിരഞ്ഞെടുത്തിരുന്ന മോദി സര്‍ക്കാരിനെ ഞെട്ടിച്ച് പ്രതിപക്ഷം, സമവായ നീക്കം തള്ളി; ഓം ബിര്‍ള VS ഇന്ത്യ സഖ്യത്തിന്റെ കൊടിക്കുന്നില്‍ സുരേഷ്

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നീക്കത്തിന് പാര്‍ലമെന്റില്‍ കളമൊരുങ്ങി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള മത്സരത്തിന് വഴിയൊരുങ്ങി. ബിജെപിയുടെ ഏകപക്ഷീയ നീക്കങ്ങളാണ് കഴിഞ്ഞ 10 കൊല്ലത്തേയും മോദി സര്‍ക്കാര്‍ ഭരണത്തില്‍ നടന്നതെങ്കില്‍ ഇക്കുറി പാര്‍ലമെന്റിലെ പ്രതിപക്ഷ ശക്തിയില്‍ ബിജെപി സമവായത്തിന് വരെ ശ്രമിച്ചിരുന്നു. കഴിഞ്ഞ തവണത്തെ സ്പീക്കര്‍ ഓം ബിര്‍ലയെ വീണ്ടും ലോക്‌സഭാ സ്പീക്കറാക്കാനുള്ള ബിജെപി ശ്രമത്തെ നേരിടാന്‍ ഇന്ത്യാ സഖ്യം തീരുമാനിച്ചതോടെ കൊടിക്കുന്നില്‍ സുരേഷ് പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കപ്പെട്ടതോടെ 18ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്റെ മൂന്നാം ദിവസമായി ബുധനാഴ്ച 11 മണിക്ക് ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ സംബന്ധിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് മത്സരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. മുതിര്‍ന്ന ബിജെപി നേതാവ് രാജ്‌നാഥ് സിങാണ് ബിജെപിയ്ക്ക് വേണ്ടി സമവായ ചര്‍ച്ച നടത്തിയത്. മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് സാധാരണ ലോക്‌സഭയിലെ കീഴ് വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും മോദി സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു. ഇത്തവണ പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും അംഗബലം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കണമെന്ന നിലപാടില്‍ ഇന്ത്യ സഖ്യം ഉറച്ചതോടെ ഭരണപക്ഷത്തിന് നില്‍ക്കക്കള്ളി ഇല്ലാതായി.

സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തിനായി ചര്‍ച്ചകള്‍ നടത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുമായി സംസാരിച്ചിരുന്നു. ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയിലേക്ക് പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട രാജ്നാഥ് സിങ് എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന് ഖാര്‍ഗെ അടക്കമുള്ള ഇന്ത്യസഖ്യ നേതാക്കളുടെ നിലപാടിനെ മയപ്പെടുത്താനാണ് ശ്രമിച്ചത്. ആദ്യം സ്പീക്കറെ തിരഞ്ഞെടുക്കട്ടെ പിന്നീട് ഡെപ്യൂട്ടി സ്പീക്കറുടെ കാര്യം ചര്‍ച്ചചെയ്യാമെന്നായിരുന്നു രാജ്നാഥ് സിങിന്റെ നിലപാട്. ഡിഎംകെയ്ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാമെന്ന് വാഗ്ദാനവുമായി എംകെ സ്റ്റാലിന്റെ പാര്‍ട്ടിയെ സമീപിച്ച് പ്രതിപക്ഷത്ത് വിള്ളല്‍ സൃഷ്ടിക്കാനും ബിജെപി ശ്രമിച്ചു. ഇതോടെ ബിജെപി നേതൃത്വത്തിന്റെ അടവുനയം വ്യക്തമായ ഇന്ത്യ സഖ്യം മല്‍സരത്തിന് തീരുമാനമെടുത്തു. മാവേലിക്കരയില്‍ നിന്ന് എട്ട് തവണ പാര്‍ലമെന്റ് അംഗമായ കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷിനെ മത്സര രംഗത്തിറക്കി. മല്‍സരത്തിനായി ഇറങ്ങിയതിനെ കുറിച്ച് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞതിങ്ങനെ.

ഈ തീരുമാനം പാര്‍ട്ടിയുടെ തീരുമാനമാണ്. എന്റേതല്ല. സാധാരണ ലോക്‌സഭയില്‍ ഒരു കീഴ് വഴക്കമുണ്ട്, ഡെപ്യൂട്ടി സ്പീക്കര്‍ പ്രതിപക്ഷത്തു നിന്നായിരിക്കും. എന്നാല്‍ ബിജെപി ഇതിന് തയ്യാറല്ല. ഞങ്ങള്‍ 11.50 വരെ കാത്തിരുന്നു… പക്ഷേ ബിജെപിയില്‍ നിന്ന് പ്രതികരണമുണ്ടായില്ല. അതിനാല്‍ ഞങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് മൂന്ന് തവണ എംപിയായ ബിജെപിയുടെ ഓം ബിര്‍ളയാണ് രണ്ടാം മോദി സര്‍ക്കാരിലും സ്പീക്കറായിരുന്നത്. വീണ്ടും ബിര്‍ല സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണക്കപ്പെട്ടപ്പോള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭൂരിപക്ഷം നോക്കുമ്പോള്‍ ബിര്‍ള വിജയിക്കാന്‍ സാധ്യത കൂടുതലാണ്. ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുക്കപ്പെടുന്നത് എംപിമാരുടെ വോട്ടിംഗിലൂടെ കേവലഭൂരിപക്ഷം നേടിയാണ്. ഭരണസഖ്യത്തിന് കേവലഭൂരിപക്ഷമായ 272നും മേലെ 293 വോട്ടുകള്‍ ഉള്ളതിനാല്‍ മറിച്ചൊരു വിധി ക്രോസ് വോട്ടിംഗ് ഉണ്ടായില്ലെങ്കില്‍ സാധ്യമല്ല. ഇന്ത്യാ സഖ്യത്തിന് 232 വോട്ടുകളാണ് സഭയിലുള്ളത്.