ഹരിയാന വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയെന്നു പൊലീസ് സംശയിച്ച വിദ്യാർഥി മരിച്ചനിലയിൽ

ഹരിയാനയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച ശേഷം കൊല ചെയ്ത സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തി. ഹരിയാനയിലെ ജിന്ദിൽ ജ്യോതിസറിനടുത്ത് ഭക്ര കനാലിലാണ് നഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഒരാഴ്ചയ്ക്ക് മുമ്പായിരുന്നു പീഡനത്തിനിരയായ നിലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വഴിയരികിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പത്തൊൻപതുകാരനായ വിദ്യാർഥിക്കൊപ്പം ട്യൂഷനു പോകുമ്പോഴായിരുന്നു പെൺകുട്ടിയെ അവസാനമായി സുഹൃത്തുക്കൾ കണ്ടത്.

പെൺകുട്ടിയുടെ കൊലപാതകത്തിന്റെ പ്രതികാരമായാണോ അതോ ദുരഭിമാനക്കൊലയാണോ മരണത്തിനു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടിൽ നിന്ന് 100 കിലോമീറ്റർ അകലെ കണ്ടെത്തിയ മൃതദേഹത്തിൽ അതിക്രൂരമായ പീഡനമേറ്റ തെളിവുകൾ ഉണ്ടായിരുന്നു. സ്വകാര്യ ഭാഗത്ത് ആഴത്തിൽ മുറിവേറ്റ് ശ്വാസകോശവും കരളും തകർന്ന നിലയിലായിരുന്നു.

പ്രതിയെന്ന് പോലീസ് സംശയിക്കുന്ന വിദ്യാർത്ഥിയായ യുവാവിനെ അന്വേഷണംസംഘം തിരയുന്നതിനിടെ യുവാവിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. മൃതശരീരത്തിലെ പച്ചകുത്തിയ അടയാളമാണ് മരിച്ചത് ഇയാളാണെന്നു തിരിച്ചറിയാൻ സഹായിച്ചത്.