'കണ്ണിലും സ്വകാര്യഭാഗങ്ങളിലും മുളക് പൊടിയിട്ടു, സാരിയിൽ ഡീസലൊഴിച്ച് കത്തിച്ചു'; തെലങ്കാനയിൽ യുവതിക്ക് ആൾക്കൂട്ട മർദ്ദനം, സഹോദരി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

തെലങ്കാനയിൽ ഇരുപത്തിയേഴുകാരിക്ക് നേരെ ആൾക്കൂട്ടത്തിന്റെ ക്രൂര മർദ്ദനം. മോഷണക്കുറ്റം ആരോപിച്ചാണ് ഗോത്രവനിതകൂടിയായ ഇരുപത്തിയേഴുകാരിയെ ആൾക്കൂട്ടം വിചാരണ ചെയ്തതും ക്രൂരമായി മർദിച്ചതും. സംഭവത്തിൽ നാല് പേരെ നാഗർ കുർണൂൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ സഹോദരി ലക്ഷ്മമ്മ, ഭർത്താവ് ലിംഗസ്വാമി, അയൽക്കാരായ ബണ്ടി വെങ്കടേശ്, ഭാര്യ ശിവമ്മ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിലാണ് സംഭവം. മൊളച്ചിന്തലപ്പള്ളിയെന്ന ഗ്രാമത്തിൽ ചെഞ്ചു ഗോത്രവിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന പ്രദേശത്താണ് യുവതി ആൾക്കൂട്ട മർദനത്തിന് ഇരയാകുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. ജൂൺ ആദ്യവാരം രണ്ട് ദിവസങ്ങളിലായി യുവതിയെ ആൾക്കൂട്ടം വളഞ്ഞ് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.

കാഴ്ചക്കാരായി നിൽക്കുന്ന നാട്ടുകാരിൽ ചിലരും യുവതിയെ മർദ്ദിക്കുന്നുണ്ട്. വടി കൊണ്ടടിക്കുന്നതും സാരി വലിച്ച് അഴിച്ച് യുവതിയെ അപമാനിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെയാണ് യുവതിയുടെ കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിടുന്നത്. മറ്റൊരു ദിവസം സാരിയിൽ ഡീസലൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതോടെ ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റിട്ടുണ്ട്.

യുവതിയെ സ്വന്തം സഹോദരി ഉൾപ്പെടെ ഉള്ള ആൾകൂട്ടമാണ് മർദിച്ചത്. സ്വന്തം സഹോദരിയും സഹോദരീ ഭർത്താവും മറ്റ് രണ്ട് അയൽവാസികളുമാണ് അക്രമത്തിന് നേതൃത്വം നൽകിയത്. യുവതിയുടെ കണ്ണിലും സ്വകാര്യഭാഗങ്ങളിലും മുളക് പൊടിയിട്ടു. സാരിയിൽ ഡീസലൊഴിച്ച് കത്തിച്ചു. ക്രൂരമായി യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ സ്ഥലത്തെ ആദിവാസി അവകാശസംരക്ഷണ പ്രവർത്തർ ഈ വിവരം പുറത്തെത്തിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തത്.