പൊഖ്‌റാൻ മുതൽ പൊട്ടി തുടങ്ങിയ ഇന്ത്യ- കാനഡ ബന്ധം; നയതന്ത്രയുദ്ധം ഇന്ത്യൻ വംശജരെ ആശങ്കയിലാക്കുമ്പോൾ

കാനഡയിലെ ഇന്ത്യൻ വംശജർക്കിടയിൽ ആശങ്കയായി മാറിയിരിക്കുകയാണ് ഇന്ത്യ- കാനഡ നയതന്ത്രയുദ്ധം. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് ഉദ്യോഗസ്ഥരെയും പ്രതികളാക്കാനുള്ള കാനഡയുടെ നീക്കം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ ഉലച്ചിലാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. കാനഡ ഇന്ത്യയ്ക്ക് മേൽ ഉപരോധം ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തിയാൽ ഇന്ത്യൻ വംശജരെ അത് ബാധിക്കുമെന്ന ആശങ്കയിലാണ് രാജ്യം. ഇന്ത്യ കാനഡ ബന്ധത്തിലെ വിള്ളലുകൾ കേവലം നിജ്ജാറിന്റെ കൊലപാതകത്തിൽ തുടങ്ങിയ ഒന്നല്ല, 1974ലെ പൊഖ്‌റാനിലെ ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം മുതൽ തുടങ്ങി വർഷങ്ങളുടെ ചരിത്രമുണ്ട് അതിന്.

കൃത്യമായി പറഞ്ഞാൽ ജസ്റ്റിൻ ട്രൂഡോയുടെ അച്ഛൻ പിയറി ട്രൂഡോയുടെ ഭരണകാലം മുതലാണ് ഇന്ത്യ- കാനഡ പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. 1971ലാണ് പിയറി ട്രൂഡോ ഇന്ത്യ സന്ദർശിക്കുന്നത്. ഇതിന് പിന്നാലെ അമേരിക്കയും കാനഡയും ചേർന്ന് ഇന്ത്യയുടെ ആണവോർജ്ജ പദ്ധതിയിൽ സഹകരിക്കാൻ ധാരണയായി. എന്നാൽ എന്നെങ്കിലും ഇന്ത്യ ആണവ പരീക്ഷണം നടത്തിയാൽ ആണവ സഹകരണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അന്ന് പിയറി ട്രൂഡോ പറഞ്ഞു.

ഈ കരാറിന് ശേഷം കൃത്യം മൂന്ന് വർഷങ്ങൾ കഴിഞ്ഞ് 1974ൽ പ്ലൂട്ടോണിയം ഉപയോഗിച്ച് ഇന്ത്യ രാജസ്ഥാനിലെ പൊഖ്‌റാനിൽ ആദ്യത്തെ ആണവ പരീക്ഷണം നടത്തി. ഇന്ത്യയുടെ ഈ നീക്കത്തിനെതിരെ പിയറി ട്രൂഡോ രംഗത്തെത്തി. തങ്ങൾ ഡിസൈൻ ചെയ്ത ഇരുകൂട്ടരുടെയും സഹകരണത്തോടെ നിർമ്മിച്ച സൈറസ് റിയാക്ടർ ഇന്ത്യ ഒറ്റയ്ക്ക് പൊഖ്‌റാനിലെ പരീക്ഷണത്തിൽ ഉപയോഗപ്പെടുത്തി എന്ന സംശയമായിരുന്നു പിയറിയുടെ എതിർപ്പിന് പിന്നിൽ. എന്നാൽ സമാധാനപരമായ പരീക്ഷണമാണെന്നും കാനഡയുമായുള്ള കരാർ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. പക്ഷേ അത് അംഗീകരിക്കാൻ പിയറി തയ്യാറായിരുന്നില്ല. ആണവോർജ്ജ പദ്ധതിക്ക് ഇന്ത്യക്കുള്ള എല്ലാ പിന്തുണയും പിൻവലിക്കുകയും കനേഡിയൻ ഉദ്യോഗസ്ഥരെ പിയറി തിരിച്ചുവിളിക്കുകയും ചെയ്തു.

1962 ലെ ചൈനയുമായുള്ള യുദ്ധവും മറ്റ് ആഭ്യന്തര പ്രശ്നങ്ങളും വീണ്ടും ആണവ പരീക്ഷണം നടത്താൻ ഇന്ത്യയെ പ്രേരിപ്പിച്ചു. അങ്ങനെ 1998 ൽ ഇന്ത്യ വീണ്ടും പൊഖ്‌റാനിൽ ആണവ പരീക്ഷണം നടത്തി. ഇത് പാശ്ചാത്യ രാജ്യങ്ങളെയും കാനഡയെയും വീണ്ടും പ്രകോപിപ്പിച്ചു. ഇന്ത്യ ഇത് തുടർന്നാൽ മറ്റ് ആണവ ശക്തികൾ അല്ലാത്ത രാജ്യങ്ങളെയും പരീക്ഷണങ്ങൾ നടത്താൻ പ്രേരിപ്പിക്കുമെന്ന് അവർ മനസിലാക്കി. തൽഫലമായി, കാനഡ ഇന്ത്യയുമായുള്ള താൽക്കാലിക ആണവ സഹകരണം നിർത്തി. അന്നത്തെ കാനഡയുടെ വിദേശകാര്യ മന്ത്രി മിച്ചൽ ഷാർപ്പ് ഇതിൽ നിരാശ പ്രകടിപ്പിക്കുകയും “ഇരു രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസം പോയി” എന്ന് പ്രസ്താവിക്കുകയും ചെയ്തു.

ആണവായുധ ശേഷി വികസിപ്പിച്ചാൽ ഇന്ത്യ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പിയറി ട്രൂഡോ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈ ഉപരോധങ്ങൾ രാജ്യങ്ങൾക്കിടയിൽ 2001 വരെ നിലനിന്നിരുന്നു. ഇന്ത്യയും കാനഡയും ഒരു സിവിൽ ആണവ കരാറിൽ ഒപ്പുവെക്കാൻ പിന്നീട് ഒമ്പത് വർഷമെടുത്തു, ഒടുവിൽ 2010ൽ ആണ് അത് സംഭവിച്ചത്. 2010ൽ ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മൻമോഹൻ സിങ് കാനഡ സന്ദർശിച്ചപ്പോഴാണ് ആണവ ബന്ധങ്ങളിലെ ആ വിള്ളൽ അവസാനിച്ചത്.

ഇന്ത്യ കാനഡ ബന്ധം എല്ലാകാലത്തും വഷളാക്കിയ വിഷയമാണ് ഖാലിസ്ഥാൻ ബന്ധം. ഖാലിസ്ഥാനി സേനയ്‌ക്കെതിരെ നടപടിയെടുക്കുന്നതിൽ പിയറി ട്രൂഡോ പരാജയപ്പെട്ടത് ഇന്ത്യ-കനേഡിയൻ ബന്ധങ്ങൾക്ക് കനത്ത തിരിച്ചടിയായി. പഞ്ചാബിൽ ശക്തി പ്രാപിച്ചുവന്ന ഖാലിസ്ഥാൻ വാദത്തിന് 1980കളിൽ കാനഡയിൽ സ്വീകാര്യത കിട്ടി. ഈ കാലഘട്ടത്തിൽ തീവ്രവാദത്തിനെതിരെയുള്ള അടിച്ചമർത്തലിന് ശേഷം പഞ്ചാബിൽ നിന്നുള്ള നിരവധി ഭീകരർ കാനഡയിൽ അഭയം പ്രാപിച്ചു. അത്തരത്തിലൊരു ഭീകരനായിരുന്നു തൽവീന്ദർ സിംഗ് പർമർ.

1981ൽ പഞ്ചാബിൽ രണ്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം പർമർ കാനഡയിലേക്ക് പലായനം ചെയ്തു. ഖാലിസ്ഥാനി ഗ്രൂപ്പായ ബബ്ബർ ഖൽസയിലെ അംഗമായ പാർമർ, വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും കൂട്ടക്കൊലയ്ക്കും വേണ്ടി വാദിച്ചു. പാർമറിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പിയറി ട്രൂഡോ ഭരണകൂടം ഈ ആവശ്യം നിരസിച്ചു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പുകൾ പോലും കാനഡ അവഗണിച്ചു.

ഇതിന് പിന്നാലെയാണ് കനിഷ്ക വിമാന ദുരന്തം ഉണ്ടാകുന്നത്. ഖാലിസ്ഥാനി ഭീകരർ വിമാനത്തിൽ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകൾ പിയറി അവഗണിച്ചിരുന്നു. 1985 ജൂൺ 23ന് ടൊറന്റോയിൽ നിന്ന് ലണ്ടൻ വഴി ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 182 വിമാനം ഐറിഷ് തീരത്തിന് സമീപം അറ്റ്‌ലാൻഡിക് സമുദ്രത്തിന് മുകളിൽ വച്ച് പൊട്ടിത്തെറിച്ചു.

ജീവനക്കാർ അടക്കം 329 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 268 കനേഡിയൻ പൌരൻമാരും 22 ഇന്ത്യക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു. രണ്ട് ലഗേജുകളിലായി ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആയിരുന്നു അപകടം. പിയറി ട്രൂഡോ സംരക്ഷിച്ച പാർമർ ആയിരുന്നു കനിഷ്ക സ്ഫോടനത്തിന്റെ സൂത്രധാരൻ. ഈ ആക്രമണം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ്.

ബോംബാക്രമണത്തിന് അറസ്റ്റിലായവരിൽ ഒരാളൊഴികെ എല്ലാവരെയും കാനഡ വെറുതെവിട്ടു. സ്ഫോടനത്തിന് ശേഷം പാർമർ ഇന്ത്യയിലെത്തി. 1992ൽ പഞ്ചാബ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കനിഷ്ക ദുരന്തമുണ്ടായ അന്നേ ദിവസം തന്നെ ടോക്യോ – മുംബൈ വിമാനം തകർക്കാൻ ഭീകരർ പദ്ധതിയിട്ടെങ്കിലും അത് പരാജയപ്പെട്ടു. ലഗേജുകൾ വിമാനത്തിലേക്ക് എത്തുന്നതിന് മുൻപ് സ്ഫോടനമുണ്ടായത് വൻ ദുരന്തം ഒഴിവാക്കി. പക്ഷേ ലഗേജുകൾ കൈകാര്യം ചെയ്ത രണ്ട് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടു.

1982 മുതൽ ഇന്ത്യയിൽ തീവ്രവാദം ആരോപിക്കപ്പെടുന്ന ഖാലിസ്ഥാൻ അനുകൂലികൾക്കും തീവ്രവാദി ശബ്ദങ്ങൾക്കും സുരക്ഷിതമായ ഒരു സങ്കേതമായി കാനഡയെ പലരും കണ്ടിട്ടുണ്ട്. 2023 ജൂൺ 18നാണ് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹർദിപ് സിങ് നിജ്ജർ കാനഡയിൽ വെടിയേറ്റ് മരിക്കുന്നത്. ഇതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെയാണ് ഉഭയകക്ഷി ബന്ധം വഷളാകാൻ തുടങ്ങിയത്. ഇന്ത്യൻ ഹൈക്കമ്മീഷണറടക്കം ആറ് ഉദ്യോഗസ്ഥരെ പുറത്താക്കിയ നടപടിക്ക് പിന്നാലെ കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കി. ജസ്റ്റിൻ ട്രൂഡോ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇന്ത്യയ്ക്കെതിരെ വിഘടനവാദത്തിനും ആക്രമണത്തിനുമുള്ള പിന്തുണ തുടർന്നാൽ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഇന്ത്യ നൽകി. എന്നാൽ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പങ്കുവച്ച തെളിവുകൾ ഇന്ത്യ നിഷേധിക്കുന്നെന്നും കാനഡയും ആരോപിക്കുന്നു.

ഇന്ത്യൻ ഏജന്‌റുമാർ ഇന്ത്യയിലെ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന ആരോപണവും കാനഡ ഇന്നലെ ഉയർത്തിയിരുന്നു. തങ്ങളുടെ രാജ്യത്തെ ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇന്ത്യ നേരിട്ട് പങ്കാളിയാണെന്നായിരുന്നു കാനഡയുടെ ആരോപണം.

നിജ്ജറിന്റെ ഒന്നാം ചരമവാർഷികത്തിൽ കനേഡിയൻ പാർലമെന്റ് അംഗങ്ങൾ മൗനം ആചരിച്ചപ്പോൾ കനിഷ്ക ദുരന്തം ഓർമിപ്പിച്ചുകൊണ്ടാണ് ഇന്ത്യ പ്രതികരിച്ചത്. ഇനി കാനഡയിലെ രാഷ്ട്രീയ സാഹചര്യത്തിലേക്ക് വന്നാൽ ഒരു വർഷം കഴിഞ്ഞാൽ കാനഡ വീണ്ടും പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കും. നിലവിലെ സർക്കാരിന്റെ പരാജയം ഏകദേശം ഉറപ്പിച്ച പോലെയാണ്. പൊതുവേദികളിൽ ഇന്ത്യയ്ക്കെതിരെ ട്രൂഡോ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട്. അതുകൊണ്ട് ഇത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നേട്ടമെന്നാണ് ഇന്ത്യ പറയുന്നത്.

ജി–20 ഉച്ചകോടിക്കിടെയുണ്ടായ അലോസരങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും ഹൈക്കമ്മീഷനുകളിലെ നാൽപതോളം പേരെ പിൻവലിച്ചിരുന്നു. ഇതിന് ശേഷം വീസ നടപടികൾ മന്ദഗതിയിലായി. ലാവോസിലെ ഇന്ത്യ – ആസിയാൻ ഉച്ചകോടിക്ക് ശേഷവും ബന്ധം വഷളാകുന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വഷളാകുമ്പോൾ കുടിയേറ്റം, യാത്ര, വീസ തുടങ്ങിയവയിലുള്ള ആശങ്കയാണ് ബാക്കിയാകുന്നത്.

Latest Stories

വുഡ്‌ലാന്റ് ഇന്ത്യയില്‍ ഇനി വിയര്‍ക്കും; പ്രമുഖ അമേരിക്കന്‍ പാദരക്ഷ കമ്പനിയുമായി കൈകോര്‍ത്ത് റിലയന്‍സ്

"എന്നെ ഓസ്‌ട്രേലിയക്കാർ ഇടിച്ചാൽ ഞാൻ നോക്കി നിൽക്കില്ല"; മുന്നറിയിപ്പ് നൽകി റിഷഭ് പന്ത്

സുഹൃത്തിനോട് പക; വ്യാജ ബോംബ് ഭീഷണി, മുംബൈയില്‍ അറസ്റ്റിലായത് കൗമാരക്കാരന്‍

പിഡിപിയും ബിജെപിയും ചുറ്റിവന്ന ഒമര്‍ അബ്ദുള്ളയുടെ ഡെപ്യൂട്ടി; ജമ്മുകശ്മീര്‍ മന്ത്രിസഭയില്‍ ഒറ്റ അംഗങ്ങളില്ലാതെ കോണ്‍ഗ്രസ്

"മെസിയെ എനിക്ക് ഭയം, പന്തുമായി വരുമ്പോൾ തന്നെ എന്റെ മുട്ടിടിക്കും"; പോളണ്ട് ഗോൾ കീപ്പറിന്റെ വാക്കുകൾ ഇങ്ങനെ

നവീൻ ബാബുവിന്റെ മരണം: കേസെടുത്ത്‍ മനുഷ്യാവകാശ കമ്മീഷൻ; ജില്ലാ ഭരണകൂടത്തിന് കത്തയച്ചു

'പലരും ശ്രമിച്ചു, സലിം കുമാർ ആ സ്ത്രീയുടെ മനസുമാറ്റിയത് ഒറ്റവാക്കുകൊണ്ട്'; അനുഭവം പങ്കുവച്ച് ബംഗാൾ ഗവർണർ

അടുത്ത ജന്മദിനത്തില്‍ 'സന്തോഷ് ട്രോഫി' കാണാന്‍ തയ്യാറായിക്കോ; നായകന്‍ പൃഥ്വി, സംവിധാനം വിപിന്‍ ദാസ്

അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കേരള അതിഥി ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

പുത്തന്‍ നീലക്കുപ്പായത്തില്‍ ജനശതാബ്ദി ട്രാക്കില്‍; പൂജകള്‍ക്ക് ശേഷം തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് യാത്ര തുടങ്ങി; സ്‌റ്റേഷനുകളില്‍ ആവേശത്തോടെ വരവേറ്റ് യാത്രക്കാര്‍