2030ല്‍ യുഎസിനെയും ചൈനയെയും പിന്നിലാക്കി ഇന്ത്യ ഒന്നാമതെത്തും; വാഹന വിപണിയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ നേടിയത് സര്‍വകാല റെക്കോര്‍ഡ്

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ ആഗോള വാഹന വിപണിയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് യുഎസും രണ്ടാം സ്ഥാനത്ത് നിലവില്‍ ചൈനയുമാണ് വിപണിയിലുള്ളത്.

യുഎസില്‍ 79 ലക്ഷം കോടി രൂപയുടെ വ്യവസായമാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്തുള്ള ചൈന 48 ലക്ഷം കോടിയാണ് വാഹന വിപണിയില്‍ നിന്ന് നേടിയത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ 22 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നേടിയത്. 2024ല്‍ പാസഞ്ചര്‍ കാറുകളുടെ വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോഡാണ് ഇന്ത്യയുടേത്.

4.3 മില്ല്യണ്‍ കാറുകളാണ് പോയ വര്‍ഷം ഇന്ത്യയില്‍ നിന്ന് നിരത്തുകളിലിറങ്ങിയത്. ഇതില്‍ തന്നെ 65 ശതമാനം എസ്യുവികളായിരുന്നു. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 20.5 മില്ല്യണിലെത്തി. ഇതും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കൂടുതലാണ്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ മാത്രമാണ് ഇന്ത്യന്‍ വാഹന വിപണിയില്‍ 2.7 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുള്ളത്. 9,50,000 യൂണിറ്റായിരുന്നു 2024-ല്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന.

Read more

4.5 കോടി ആളുകള്‍ ഇന്ത്യയില്‍ വാഹന വിപണിയില്‍ ജോലി നോക്കുന്നുണ്ട്. വാഹന വിപണിയിലൂടെ ഖജനാവിലേക്കെത്തുന്ന ജിഎസ്ടിയും വലിയ തുകയാണ്. ലിഥിയം അയേണ്‍ ബാറ്ററികളുടെ വില കുറയുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയും കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തലുകള്‍.