ഇന്റര്‍നെറ്റ് ഓഫ് ഖിലാഫ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ വാലും ചുരുട്ടിയോടി; ഹാക്കിംഗ് ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ വിഭാഗം

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടരുന്ന പ്രകോപനപരമായ വെടിവയ്പ്പിനൊപ്പം സൈബര്‍ ആക്രമണത്തിനും ശ്രമം. രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ ഹാക്കിംഗ് ശ്രമം ഇന്ത്യന്‍ സൈബര്‍ സുരക്ഷാ വിഭാഗം തകര്‍ത്തു. ഇന്റലിജന്‍സ് വിഭാഗമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ശ്രീനഗറിലേയും റാണിഖേതിലേയും ആര്‍മി പബ്ലിക് സ്‌കൂള്‍, ആര്‍മി വെല്‍ഫെയര്‍ ഹൌസിങ് ഓര്‍ഗനൈസേഷന്‍, ഇന്ത്യന്‍ വ്യോമസേനാ പ്ലേസ്‌മെന്റ് പോര്‍ട്ടല്‍ എന്നീ സൈറ്റുകളാണ് പാകിസ്ഥാന്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചത്. ഇന്റര്‍നെറ്റ് ഓഫ് ഖിലാഫ എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാരുടെ സംഘമാണ് സൈബറാക്രമണ ശ്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

സൈന്യത്തിന്റെ സൈബര്‍ സ്‌പേസിലേക്ക് നേരിട്ട് കടന്നു ചെല്ലാനായിരുന്നു പദ്ധതി. തുടര്‍ന്ന് സുപ്രധാന വ്യക്തിവിവരങ്ങള്‍ കൈക്കലാക്കുകയും സര്‍വീസുകള്‍ തകര്‍ക്കുകയുമായിരുന്നു ലക്ഷ്യമെന്ന് ഇന്റലിജന്‍സ് വിഭാഗം അറിയിക്കുന്നു. ഇന്ത്യന്‍ സൈബര്‍ സുരക്ഷാ വിഭാഗം ശ്രമം തകര്‍ക്കുകയായിരുന്നു.

Read more

ഹാക്ക് ചെയ്ത ശേഷം ചില സന്ദേശങ്ങള്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് സുരക്ഷാസേന ഇവ വീണ്ടെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍ സര്‍ക്കാരിന്റെ മൂന്ന് വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഇവ തിരിച്ചുപിടിക്കുകയായിരുന്നു.