ഒന്നാം വാര്‍ഷികത്തില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഇന്നലെ മാത്രം ഗാസയിൽ കൊല്ലപ്പെട്ടത് 77 പേര്‍

ഹമാസ്- ഇസ്രയേൽ യുദ്ധത്തിന്റെ ഒന്നാം വാർഷികമായ ഇന്നലെ ഗാസയിൽ വ്യാപകമായി ആക്രമണം നടത്തി ഇസ്രയേൽ സൈന്യം. തിങ്കളാഴ്ച പുലർച്ചെ മുതൽ ഗാസയിലുടനീളം നടത്തിയ വ്യോമാക്രമണത്തിൽ 77 പേർ കൊല്ലപ്പെട്ടു. അതേസമയവും 2023 ഒക്ടോബർ 7 ന് വടക്കൻ ഇസ്രയേലിൽ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയും അനുസ്മരിക്കപ്പെട്ടവരെയും ഓർമിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ ചടങ്ങുകൾ നടത്തി.

കൊല്ലപ്പെട്ടവരുടെയും ബന്ദികളാക്കപ്പെട്ടവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും അവരുടെ ചിത്രങ്ങൾ ഉള്ള പ്ലക്കാഡുകളുമായി വിവിധ സ്ഥലങ്ങളിൽ ഒത്തുകൂടി. ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇത്തരം ആക്രമണങ്ങൾ തടയുമെന്നും, ഇസ്രായേൽ സായുധ സേന രാജ്യത്തിന്റെ സുരക്ഷക്കായി പ്രവർത്തിക്കുകയാണെന്നും ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ, ഹിസ്ബുള്ള തൊടുത്തുവിട്ട 100 ലധികം റോക്കറ്റുകളും യെമനിലെ ഹൂതികളും ഗാസയിലെ ഹമാസും വിക്ഷേപിച്ച പ്രൊജക്‌ടൈലുകളും തടഞ്ഞതായി ഇസ്രയേൽ അറിയിച്ചു.

കഴിഞ്ഞ ഒരു വർഷമായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ 42000 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 34,000ലധികം പേരുടെ പേര് വിവരങ്ങൾ സ്ഥിരീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 97,303 പേർക്ക് പരിക്കേറ്റു. ഡിഫൻസ് ഫോർ ചിൽഡ്രൻ ഇൻ്റർനാഷണൽ- പാലസ്തീൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 7 മുതൽ 17,000 കുട്ടികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്.

ഇസ്രയേൽ ഇന്നലെ ലെബനനിലും ശക്തമായ ആക്രമണം അഴിച്ച് വിട്ടതായാണ് റിപ്പോർട്ടുകൾ. ടെൽ അവീവിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഹിസ്ബുള്ളയും, സായുധ സംഘത്തിന്റെ പ്രധാന സൈറ്റുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേലും അവകാശപ്പെട്ടു. ടെൽ അവീവിൻ്റെ പ്രാന്തപ്രദേശത്തുള്ള ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ വിഭാഗത്തെ മിസൈലുകൾ ഉപയോഗിച്ച് ലക്ഷ്യം വച്ചതായാണ് ഹിസ്ബുള്ള അറിയിച്ചത്.

ഇസ്രയേലി തുറമുഖ നഗരമായ ഹൈഫയിലും മധ്യ നഗരമായ ടെൽ അവീവിനു സമീപമുള്ള സൈനിക താവളത്തിലും മിസൈൽ ആക്രമണം നടത്തിയതായാണ് അവകാശവാദം. യെമനിലെ ഹൂതികളും നഗരത്തിലെ രണ്ട് സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈൽ തൊടുത്തതായി അവകാശപ്പെട്ടു. ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ലെബനനിലെ മറ്റ് സ്ഥലങ്ങളിലും ഇസ്രായേൽ സൈന്യം തിങ്കളാഴ്ചയും ബോംബാക്രമണം തുടർന്നു. ആവാലി നദിയുടെ തെക്ക് ഭാഗത്തുള്ള തീരപ്രദേശത്തുള്ളവർക്ക് പലായനം ചെയ്യാനുള്ള നിർദേശവും ഇസ്രയേൽ സൈന്യം നൽകിയിട്ടുണ്ട്.

Read more