തിരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് വോട്ടു ചെയ്തില്ല; ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭാര്യ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവും സഹോദരങ്ങളും പതിമൂന്നുകാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ പകുര്‍ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രേംലാല്‍ ഹന്‍സ്ഡ, സഹോദരങ്ങളായ സാമുവേല്‍ ഹന്‍സ്ഡ, കാത്തി ഹന്‍സ്ഡ, ശിശു ഹന്‍സ്ഡ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

പ്രതികളില്‍ ഒരാളായ പ്രേംലാലിന്റെ ഭാര്യ അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം വോട്ടു ചെയ്യാത്തതു മൂലമാണ് ഭാര്യ പരാജയപ്പെട്ടതെന്ന് പ്രേംലാല്‍ ആരോപിച്ചിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് ഇയാള്‍ സംഘം ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

ജനുവരി എട്ടിന് ആറുമണിയോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പെണ്‍കുട്ടി തിരിച്ചെത്താതായതോടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ അടുത്ത ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം വനത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. കൊലപ്പെടുത്തിയശേഷം മൃതദേഹം വനത്തില്‍ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് ശൈലന്ദ്ര ബേണ്‍വല്‍ പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്നും അദ്ദേഹം അറിയിച്ചു.