സര്‍ക്കാര്‍ തീരുമാനം കര്‍ണാടക ആര്‍ടിസിയുടെ അടിത്തറ ഇളക്കി; മൂന്ന് മാസത്തില്‍ 295 കോടിയുടെ നഷ്ടം; ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കും; ജനങ്ങള്‍ക്ക് 'ശക്തിയില്‍' ഇരുട്ടടി

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശക്തി പദ്ധതി സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) അടിത്തറയിളക്കി. കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതി നടപ്പാക്കിയതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 295 കോടിയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടായതെന്ന് അധികൃതര്‍ പറയുന്നു.

അതിനാല്‍, ബസ് ചാര്‍ജ് 20 ശതമാനം വരെ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാറിനോട് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ എസ്ആര്‍ ശ്രീനിവാസ് നിര്‍ദേശിച്ചു.

2020 മുതല്‍ ശമ്പളം പരിഷ്‌കരിക്കാത്ത ജീവനക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ ബസ് സര്‍വീസുകള്‍ അത്യാവശ്യമാണ്. ഒരു ബസ് സര്‍വീസ് നടത്തിയില്ലെങ്കില്‍ ഗ്രാമത്തിന് ഗതാഗതം നഷ്ടപ്പെടാം. ശക്തി പദ്ധതി മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഞങ്ങള്‍ക്ക് 295 കോടി രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.

യാത്രാനിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസി രക്ഷപ്പെടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2024 ജൂണ്‍ 11 ന് ആദ്യ വര്‍ഷം തികയുന്ന സിദ്ധരാമയ്യ സര്‍ക്കാരിന്റെ അഞ്ച് പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ശക്തി പദ്ധതി. കഴിഞ്ഞ 10 വര്‍ഷമായി കോര്‍പ്പറേഷന്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി ഗൗരവമുളളത് ആണെന്നും നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജു കഗെ പറഞ്ഞു.