ജീവനക്കാര്‍ക്ക് അമ്പത് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്; മക്കളുടെ പഠനത്തിനും വിവാഹത്തിനും പത്ത് ലക്ഷം; വാരിക്കോരി ആനുകൂല്യങ്ങളുമായി കര്‍ണാടക ആര്‍.ടി.സി

രാജ്യത്തെ സ്‌റ്റേറ്റ് ആര്‍.ടി.സികള്‍ക്ക് മാതൃകയായി കര്‍ണാടക ആര്‍.ടി.സി.(കെഎസ്ആര്‍ടിസി). ജീവനക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് കഴിഞ്ഞ ദിവസം ആര്‍ടിസി പ്രഖ്യാപിച്ചത്. അതില്‍ പ്രധാനം ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ്.

ജോലിക്കിടയിലോ ജോലിക്കു പോകുമ്പോഴോ മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ കാലതാമസമില്ലാതെ തുക കുടുംബാംഗങ്ങള്‍ക്ക് ലഭിക്കും. പദ്ധതി സംബന്ധിച്ച ധാരണാപത്രത്തില്‍ കെഎസ്ആര്‍ടിസി എംഡി അന്‍പു കുമാറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ പങ്കജ് താപലിയാലും ഒപ്പുവച്ചു. എസ്ബിഐയില്‍ സാലറി അക്കൗണ്ടുള്ള ജീവനക്കാര്‍ക്ക് പ്രീമിയം തുക അടയ്ക്കാതെ തന്നെ പദ്ധതിയുടെ ഭാഗമാകാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജോലിക്കിടെ മരിച്ചാല്‍ 50 ലക്ഷം രൂപയും പൂര്‍ണവൈകല്യം സംഭവിച്ചാല്‍ 20 ലക്ഷം രൂപയും ഭാഗിക വൈകല്യം സംഭവിച്ചാല്‍ 10 ലക്ഷം രൂപയും ലഭിക്കും. പ്ലാസ്റ്റിക് സര്‍ജറി ചികിത്സയ്ക്ക് 10 ലക്ഷം രൂപയും മരുന്നുകള്‍ക്ക് 5 ലക്ഷം രൂപയും എയര്‍ ആംബുലന്‍സ് സേവനത്തിന് 10 ലക്ഷം രൂപയും നല്‍കും. ജീവനക്കാരുടെ മക്കളുടെ പഠനത്തിന് 5 ലക്ഷവും പെണ്‍മക്കളുടെ വിവാഹ ധനസഹായ നിധിയായി 5 ലക്ഷം രൂപയും നല്‍കുമെന്ന് കര്‍ണാടക ആര്‍ടിസി ചെയര്‍മാന്‍ എ.ചന്ദ്രപ്പ വ്യക്തമാക്കി.

കോര്‍പ്പറേഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വരുമാനം സ്വന്തമാക്കിയതിന് പിന്നാലെയാണ് വാരിക്കോരി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ പത്തിന്സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി നേടിയത് 22.64 കോടിയായിരുന്നു.കര്‍ണാടക ആര്‍ടിസിയുടെ ഒരു ദിവസത്തെ ശരാശരി ടിക്കറ്റ് വരുമാനം എട്ടു കോടിയാണ്. ഇതില്‍ നിന്നാണ് ഒരു ദിവസംകൊണ്ട് 22.64 കോടി ഓടി നേടിയത്. കര്‍ണാടക അടുത്തിടെ പൊതുഗതാഗത സംവിധാനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു.

ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ആയിരം പുതിയ ബസുകള്‍ നിരത്തില്‍ ഇറക്കി. അതില്‍ പകുതിയില്‍ ലക്ഷ്വറി സര്‍വീസുകളായ വോള്‍വോ ക്ലബ് ക്ലാസ് ബസുകളായിരുന്നു. ടെക് സിറ്റികളെയും വാണിജ്യ നഗരങ്ങളെയും ബന്ധിപ്പിച്ചാണ് ഈ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്. ഇതിലൂടെ കാറില്‍ സഞ്ചരിച്ചിരുന്ന പലരെയും ബസുകളിലേക്ക് ആകര്‍ഷിക്കാന്‍ കെഎസ്ആര്‍ടിസിക്കായി.