യുപിയില്‍ സമുദായിക സംഘര്‍ഷം തുടരുന്നു, നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ റിപ്പബ്ലിക് ദിനറാലിക്കിടെയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം തുടരുന്നു. മൂന്ന് കടകളും രണ്ട് സ്വകാര്യ ബസുകളും ഒരു കാറും ഇന്നലത്തെ ആക്രമണത്തിനിടയില്‍ തകര്‍ന്നു. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ ആക്രമണത്തിനിടെയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിനുശേഷം വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. ജില്ലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി ഇന്റര്‍നെറ്റ് സംവിധാനവും വിച്ഛേദിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രിയും നഗരത്തിന്റെ പലഭാഗത്തും അക്രമങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 49 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി കാസ്ഗഞ്ച് മജിസ്‌ട്രേറ്റ് ആര്‍ പി സിംഗ് വ്യക്തമാക്കി.

സംഘര്‍ഷം വീണ്ടും ശക്തമാക്കുന്ന സാഹചര്യത്തില്‍ ഇരു വിഭാഗങ്ങളോടും സംയമനം പാലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം അഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊലീസ് സേനയെ ജില്ലിയിലെ പലഭാഗത്തും വിന്യസിച്ചു.

വെള്ളിയാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ ബൈക്ക് റാലിക്ക് ശേഷമാണ് സംഘര്‍ഷം ആരംഭിക്കുന്നത്. തിരങ്കയാത്ര എന്ന പേരില്‍ നടത്തിയ ബൈക്ക് യാത്രയില്‍ ഉയര്‍ന്ന ചില മുദ്രാവാക്യങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്ന്് പൊലീസ് പറഞ്ഞു.