മോക്ഷത്തിനായി പുണ്യഭൂമിയില്‍ കൊലപാതകം; ശിഷ്യയുടെ ജീവനെടുത്തത് ആത്മീയ ഗുരു

തിരുവണ്ണാമലയില്‍ മധ്യവയസ്‌കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വയോധികന്‍ അറസ്റ്റില്‍. ശ്രീപെരുമ്പത്തൂരിന് സമീപം മലയമ്പാക്കം സ്വദേശി അലമേലു എന്ന 50കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അലമേലുവിന്റെ അയല്‍വാസി കൂടിയായ സ്വാമി ദക്ഷനാണ് പിടിയിലായത്. തടാകത്തിന് സമീപത്ത് നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്.

എന്നാല്‍ പിടിയിലായ ദക്ഷന്‍ പൊലീസിന് നല്‍കിയ മൊഴി വിചിത്രമായിരുന്നു. തനിക്കൊപ്പം തിരുവണ്ണാമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ ശിഷ്യകൂടിയായ അലമേലുവിന്റെ ആവശ്യപ്രകാരമാണ് താന്‍ അവരെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. മോക്ഷം ലഭിക്കാന്‍ പുണ്യഭൂമിയായ തിരുവണ്ണാമലയില്‍ വച്ച് കൊലപ്പെടുത്താന്‍ അലമേലു ആവശ്യപ്പെട്ടെന്നും ദക്ഷന്‍ പറഞ്ഞു.

ഭര്‍ത്താവ് മരിച്ച ശേഷം മക്കളോടൊപ്പം താമസിച്ചിരുന്ന അലമേലു മക്കള്‍ വിവാഹിതരായതോടെ ജീവിതത്തില്‍ ഒറ്റപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് അലമേലു ദക്ഷനുമായി അടുക്കുന്നത്. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം പൂജകളിലും പ്രാര്‍ത്ഥനകളിലും അലമേലു പങ്കെടുത്തിരുന്നു. ഇരുവരും കഴിഞ്ഞ ദിവസമാണ് തിരുവണ്ണാമലയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.

പിന്നാലെ തടാകത്തിന് സമീപം അലമേലുവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് ദക്ഷന്‍ രക്ഷപ്പെടുകയായിരുന്നു. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.