കൊടിക്കുന്നില്‍ രണ്ടു തവണ തിരഞ്ഞെടുപ്പില്‍ തോറ്റ വ്യക്തി; ഭര്‍തൃഹരി തുടര്‍ച്ചയായി ഏഴുതവണ വിജയിച്ച വ്യക്തി; പ്രോ ടേം സ്പീക്കര്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍

കൊടിക്കുന്നില്‍ സുരേഷ് എംപിയെ ലോക്‌സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്ത് രണ്ടു തവണ തിരഞ്ഞെടുപ്പില്‍ തോറ്റതിനാലെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊടിക്കുന്നില്‍ എട്ടു തവണ പാര്‍ലമെന്റില്‍ എത്തിയെങ്കിലും ഇടയ്ക്ക് രണ്ടു തവണ തോറ്റിരുന്നു. ഒഡിഷയില്‍ നിന്നുള്ള ബിജെപി എംപി ഭര്‍തൃഹരി മഹ്താബ തുടര്‍ച്ചയായ ഏഴു തവണയും തോല്‍വി അറിഞ്ഞിട്ടില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തെത്തിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നടത്തിയിരിക്കുന്നത്. . ‘പ്രോ ടേം സ്പീക്കര്‍ സ്ഥാനം താത്കാലികമാണ്. സഭയുടെ നടത്തിപ്പില്‍ അവര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതു വരെ മാത്രമേ അവരുടെ ചുമതലയുള്ളു. കീഴ്വഴക്കം പിന്തുടര്‍ന്നാണ് ഭര്‍തൃഹരിയെ നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിഷേധിച്ച പ്രതിപക്ഷത്തെ മന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഇത്തരത്തില്‍ സംസാരിക്കുന്നത് വലിയ അപമാനമാണ്. ഭര്‍തൃഹരിയെ അവര്‍ എന്തിനാണ് എതിര്‍ക്കുന്നത്. പരാജയമറിയാതെ ഏഴ് തവണ എംപിയായ വ്യക്തിയാണ് അദ്ദേഹം. കോണ്‍ഗ്രസ് മുന്നോട്ടു വച്ച കൊടിക്കുന്നില്‍ എട്ട് തവണ എംപിയായി. എന്നാല്‍ രണ്ട് തവണ പരാജയപ്പെട്ട ആളാണ്. 1998ലും, 2004ലുമാണ് അദ്ദേഹം പരാജയപ്പെട്ടതെന്നും റിജിജു വ്യക്തമാക്കി.

ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ 18ാം ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് നിയമിച്ചത്. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രോ ടേം സ്പീക്കറെ സഹായിക്കാന്‍ എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ടിആര്‍ ബാലു, രാധാമോഹന്‍ സിങ്, ഫഗന്‍സിങ് കുലസ്‌തെ, സുദീപ് ബന്ധോപാധ്യായ എന്നിവരേയും രാഷ്ട്രപതി ചുമതലപ്പെടുത്തിയതായി പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് വ്യക്തമാക്കി.